രചന – ദിപ്സു
“ഡാ മോനേ ഞാനിന്ന് അമ്മിണി ചേച്ചിയുടെ കടയിൽ പോയിരുന്നു. ലച്ചുവിന് കല്യാണസാരി മുപ്പത്തി എണ്ണായിരം രൂപയുടെയാണ് എടുത്തേക്കുന്നതെന്ന്.. അവൾക്ക് കുറെ തുണികളും എടുത്തെന്നു.. ബാക്കിയുള്ളവർക്കും കല്യാണത്തിന് ഇടാനുള്ളതും ചെക്കന്റെ വീട്ടുകാരാ എടുത്തേക്കുന്നെയെന്ന്….” എന്തൊക്കെയോ ആലോചിച്ചു കിടന്നിരുന്ന ഇന്ദ്രനെ വിളിച്ച് സാവിത്രി വിശേഷങ്ങൾ പറയാൻ തുടങ്ങി.
“അമ്മയ്ക്ക് വേറെയൊന്നും പറയാനില്ലേ? എനിക്കവളുടെയും വീട്ടുകാരുടെയും ഒരു കാര്യവും കേൾക്കാൻ താല്പര്യമില്ലെന്ന് അറിഞ്ഞുകൂടെ? ഇന്ദ്രന്റെ വാക്കുകളിൽ പഴയതൊക്കെ ഓർമ്മ വന്നതിന്റെ ദേഷ്യം നിഴലിച്ചിരുന്നു.
“അമ്മേ ഞാൻ പിന്നെ വിളിക്കാം… എനിക്കൊരു കാൾ വരുന്നുണ്ട്..” എന്ന് പറഞ്ഞ് അവൻ അമ്മയുടെ കാൾ കട്ടാക്കി
അവൻ അമ്മയുടെ കാൾ കട്ട് ആക്കിയപ്പോഴേക്കും ഇന്ദുവിന്റെ കാൾ നിന്നിരുന്നു.
“എന്താടോ വിളിച്ചത്? എന്താ വിശേഷം? ” അവനവളെ തിരിച്ചു വിളിച്ചു ചോദിച്ചു.
” വിശേഷമുണ്ടെങ്കിലേ വിളിക്കാൻ പാടൊള്ളോ ” അവൾക്ക് ദേഷ്യം വന്നു.
” ഇപ്പോൾ രണ്ടാഴ്ച ആയിട്ട് ഇയാളുടെ വിളി കുറവാണല്ലോ.. അതുകൊണ്ട് ചോദിച്ചതാ ”
” ഞായറാഴ്ചയായിട്ട് എന്താ പരുപാടി? ഫ്രീ ആണെങ്കിൽ നമുക്ക് അന്ന് കണ്ട പാർക്കിൽ വച്ച് ഒന്ന് കണ്ടാലോ? ”
” എനിക്ക് പ്രത്യേകിച്ച് ഇന്ന് പരിപാടികൾ ഒന്നുമില്ല.. എത്രമണിക്ക് വരണമെന്ന് പറഞ്ഞാൽ മതി ”
വൈകിട്ട് മൂന്നര മണി ആകുമ്പോൾ പാർക്കിൽ വച്ച് കാണാമെന്നു തീരുമാനിച്ച് ഫോൺ വച്ചു..
അന്ന് ഇരുന്നിരുന്ന അതേ ബഞ്ചിൽ തന്നെ ഇന്ദ്രൻ സ്ഥാനം പിടിച്ചു. അയാളെത്തി അഞ്ചു മിനിറ്റ് തികയും മുൻപേ ഇന്ദു അവിടേക്ക് ബസ് ഇറങ്ങി നടന്നു വരുന്നത് ഇന്ദ്രൻ അവിടെയിരുന്നു കാണുന്നുണ്ടായിരുന്നു. നീല പാവാടയും ബ്ലൗസും മഞ്ഞ നിറത്തിലുള്ള ധാവണിയുമായിരുന്നു പെണ്ണിന്റെ വേഷം… മുടിയൊക്കെ അഴിച്ചിട്ട്… ആരും നോക്കിയിരുന്നു പോകും …അവളുടെ സൗന്ദര്യത്തിൽ ലയിച്ചിരുന്നവനെ ഇന്ദു കൈ കൊട്ടി ഉണർത്തി.. അവനാകെ ചമ്മിയ അവസ്ഥയിലായി.. ചമ്മൽ മറയ്ക്കാൻ എന്ത് പറയുമെന്ന് ആലോചിച്ചിരുന്ന സമയത്ത് അവൾ ബഞ്ചിൽ അവനോടൊപ്പമിരുന്നു. രണ്ട് പേർക്കും ആകെയൊരു വിറയൽ അനുഭവപ്പെട്ടു..
” നമുക്കൊന്ന് നടന്നാലോ… ” ഇന്ദ്രൻ അവളോട് ചോദിച്ചു..
ശരി എന്നവൾ തലയാട്ടി… ഇന്ദ്രന്റെ ഒപ്പം നടക്കാൻ തുടങ്ങി.. കാറ്റത്തവളുടെ മുടികൾ പാറുന്നുണ്ടായിരുന്നു.. ജോസേട്ടന്റെ മരണത്തെക്കുറിച്ചും റീത്തയെ ടോണി ഉപദ്രവിച്ചുകൊണ്ടിരുന്നതിനെ പ്പറ്റിയുമൊക്കെ അവൾ വാ തോരാതെ സംസാരിക്കുന്നുണ്ടായിരുന്നു.
“മാത്തപ്പൻ എനിക്ക് വിവാഹം ആലോചിക്കുവാൻ തീരുമാനിച്ചിരിക്കുവാ.. എന്നെ ആരെങ്കിലും കൊല്ലുമെന്ന് മാത്തപ്പനിപ്പോൾ ഭയങ്കര പേടിയാ…”
അവളുടെ വിവാഹമെന്ന് കേട്ടപ്പോൾ നെഞ്ചിൽ പെട്ടെന്നൊരു കൊള്ളിയാൻ പോലെ വന്നെങ്കിലും അത് മറച്ചു പിടിച്ചുകൊണ്ട് അവൾക്ക് കല്യാണപ്രായം കഴിയാറായില്ലേ എന്ന് ചോദിച്ചു കളിയാക്കി..അത് കേട്ടപ്പോൾ അവൾക്ക് ദേഷ്യം വന്നു.. ദേഷ്യം വരുമ്പോൾ ഈ പെണ്ണിനെന്തൊരു മൊഞ്ചാണ്.. അവൻ മനസ്സിലോർത്തു… നടന്ന് നടന്നവർ കോഫീ ഷോപ്പിന് മുൻപിലെത്തി..
” നമുക്കൊരു കോഫീ കുടിച്ചാലോ ” അവളുടെ ചോദ്യം കേട്ട് അവനു ചിരി വന്നു.. ആ ചോദ്യത്തിൽ പിണക്കവും കുറുമ്പും എല്ലാം കലർന്നിരുന്നു..
കോഫിയും ബ്രെഡ് ഓംലെറ്റും ഓർഡർ ചെയ്ത് കാത്തിരുന്നപ്പോൾ അവരുടെ കണ്ണുകൾ തമ്മിൽ കൊരുത്തു.. ആ നോട്ടം പിൻവലിക്കാൻ ഇന്ദു ശ്രമിച്ചെങ്കിലും അതിനായില്ല.. അവന്റെ നോട്ടം അവളുടെ കണ്ണിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു
” എന്തിനാടോ കാണണമെന്ന് പറഞ്ഞത്? ”
“അത്…”
” പറയെടോ.. ”
” ഞാൻ പറഞ്ഞില്ലേ എനിക്ക് മാത്തപ്പൻ വിവാഹലോചന തുടങ്ങാൻ പോകുവാണെന്ന് ”
” അതിന്? ”
“അതിനൊന്നുമില്ല…” ഇന്ദു മുഖം വീർപ്പിച്ചു തിരിഞ്ഞിരുന്നു..
” എടോ… പിണങ്ങാതെ… കാര്യം പറ… എടോ ”
” ഞാൻ മാത്തപ്പനോട് പറഞ്ഞു എനിക്ക് ഇയാളെ ഇഷ്ടമാണെന്ന് തോന്നുന്നെന്ന്. മാത്തപ്പൻ പറഞ്ഞു ആദ്യം ഇയാളോട് ചോദിക്കാൻ ” അവളൊറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു ” അപ്പോൾ പെണ്ണിന്റെ മുഖത്തിന് അസ്തമയ സൂര്യന്റെ നിറമുണ്ടായിരുന്നു.
” ഇഷ്ടമുണ്ടെന്ന് തോന്നുന്നേ ഉള്ളോ… ” ഇന്ദ്രൻ അവളെ കളിയാക്കി..
” ഗുണ്ടാപ്പണിയൊക്കെ നിർത്തി അടങ്ങി ഒതുങ്ങി കുടുംബം നോക്കി കഴിയാമെങ്കിൽ ഇഷ്ടമാണ്… മാത്തപ്പൻ പറയുന്നപോലെ ആരേലും കൊല്ലാൻ വന്നാൽ ധൈര്യത്തിനൊരു ഗുണ്ട സ്വന്തമായി ഉള്ളത് നല്ലതല്ലേ ” ബ്രെഡ് ഓംലറ്റ് കടിച്ചുകൊണ്ട് ഇന്ദു പറഞ്ഞത് കേട്ടവനു ചിരി വന്നു
ചിരിക്കാതെ അഭിപ്രായം പറയാൻ ഇന്ദു അവനോട് പറഞ്ഞു.
എന്തഭിപ്രായമെന്ന അവന്റെ ചോദ്യം കേട്ട് ഇന്ദുവിന് ദേഷ്യം വന്നു..
അത്ര ഗമയാണെങ്കിൽ പറയണ്ട എന്ന് പറഞ്ഞ് ചായ കുടി നിർത്തി ഏഴുന്നേറ്റ് പോയി വായും കഴുകി വെളിയിലേക്ക് പോയി
“എടോ പിണങ്ങിയോ.. നിൽക്കടോ എന്ന് പറഞ്ഞുകൊണ്ട് ഇന്ദ്രൻ പുറകെ ചെന്നു.. പല തവണ വിളിച്ചിട്ടും തിരിഞ്ഞു നോക്കാതെ പോകുന്നവളുടെ മുൻപിലേക്ക് ഓടിക്കയറി അവളെ നോക്കിക്കൊണ്ട് നിന്നു. അവളുടെ കടന്നൽ കുത്തിയപോലുള്ള മുഖം കണ്ടിട്ടവനു ചിരി വന്നു..
“എടോ കാന്താരി എനിക്ക് തന്നെ ഒരുപാടിഷ്ടമാണ്. അതുകൊണ്ടല്ലേ ഗുണ്ടാപ്പണിയൊക്കെ നിർത്തിയത്… ഇയാൾ വിളിക്കാത്ത ദിവസങ്ങളൊക്കെ എനിക്കെന്ത് വിഷമം ആയിരുന്നെന്ന് തനിക്കറിയുമോ? ഏഴാം ക്ലാസുകാരനായ എന്നെ കല്യാണം കഴിക്കാൻ ഇയാൾക്ക് സമ്മതമായിരിക്കില്ലെന്ന് കരുതി.. അതിന്റെ കൂടെ താനിപ്പോൾ ഇല്ലിക്കലെ സ്വത്തിന്റെയെല്ലാം അവകാശി കൂടിയല്ലേ.. എന്റെ മനസ്സിലെ ആഗ്രഹമെല്ലാം ഞാൻ ഉള്ളിലൊതുക്കുകയായിരുന്നു.ലച്ചുവിന് വേണ്ടെന്ന് പറഞ്ഞതുപോലെ താനും കൂടി വേണ്ടെന്ന് പറഞ്ഞാൽ.. അതെനിക്ക് സഹിക്കാൻ പറ്റിയെന്നു വരില്ല.”
“എങ്കിൽ ഇയാൾ വന്ന് മാത്തപ്പനോട് സംസാരിക്ക്…പിന്നെ മാത്തപ്പന്റെ സ്വത്തൊന്നും കണ്ട് മോഹിക്കണ്ട. നമുക്കുള്ളത് സ്വന്തമായി കഷ്ടപ്പെട്ടുണ്ടാക്കണം…”
” അതൊക്കെ ഞാനേറ്റു… നീ എന്റെ ഒപ്പമുണ്ടെങ്കിൽ എന്നെക്കൊണ്ട് എന്തും സാധിക്കും.. എന്നാണ് ഞാൻ കാണാൻ വരേണ്ടതെന്ന് മാത്തപ്പനോട് ചോദിക്ക് ”
” ചോദിച്ചിട്ട് രാത്രി വിളിച്ചു പറയാം.. ”
” നല്ല ബ്രെഡ് ഓംലറ്റ് ആയിരുന്നു. പെണ്ണ് കാരണം മുഴുവൻ കഴിക്കാനും പറ്റിയില്ല “അവനവളെ കണ്ണുരുട്ടി കാണിച്ചു.
” അമ്മയ്ക്ക് ലച്ചുവിന്റ കല്യാണത്തിന് മുൻപ് എന്റേത് നടത്തണമെന്ന വാശിയായിരുന്നു.. നമുക്ക് കുറച്ചു പ്രേമിച്ച് നടന്നിട്ട് മതി കല്യാണം അല്ലേ ”
” അങ്ങനെ മോനിപ്പോൾ പ്രേമിച്ചു നടക്കണ്ട.കല്യാണം കഴിഞ്ഞിട്ട് പ്രേമിച്ചാൽ മതീട്ടോ ”
” അതല്ലടോ.. പ്രേമിക്കുന്ന കാര്യം ഞാൻ വെറുതെ പറഞ്ഞതാ.. ഇതുവരെ ഒന്നും സമ്പാദിച്ചിട്ടില്ല.. കല്യാണത്തിന് ചിലവുകളില്ലേ… താലിമാല , ഡ്രസ്സ്… അങ്ങനെ പലതും.. അതിനുള്ള കാശുണ്ടാക്കാൻ കുറച്ചു സമയം എനിക്ക് വേണം…
” ഞാൻ വെറുതെ പറഞ്ഞതാ.. ഇയാൾ എത്ര സമയം വേണമെങ്കിലും എടുത്തോളൂ.. മാത്തപ്പൻ അത്രയും സമയം തരുമോന്നു അറിയില്ല.. ”
” ഉം.. ചോദിച്ചു നോക്കാം.. പിന്നെ.. ഈ ‘ഇയാൾ’ വിളി നിർത്തിക്കോണം.. ”
” പിന്നെ…? ”
” ഇന്ദ്രേട്ടാന്ന് വിളിച്ചോണം.. ”
” അയ്യോ വിളിച്ചോളാമേ.. ”
ഇന്ദ്രനോട് പിറ്റേന്ന് തന്നെ ചെന്നു കാണാൻ മാത്തപ്പൻ പറഞ്ഞു.ഇന്ദു അവരുടെ സ്വന്തം മോളെപ്പോലെ ആണെന്നും ജീവിതാവസാനം വരെ വിഷമിപ്പിക്കാതെ കൂടെ കൂട്ടിക്കോളാം എന്ന് വാക്ക് കൊടുക്കാനും പറഞ്ഞു. സാവിത്രിയെ വിളിച്ചു സംസാരിക്കാൻ നമ്പർ ചോദിച്ചെങ്കിലും നേരിട്ട് ചെന്നു താൻ തന്നെ കാര്യം അവതരിപ്പിച്ചിട്ട് മാത്തപ്പൻ വിളിച്ചാൽ മതീന്ന് ഇന്ദ്രൻ പറഞ്ഞു.
ലച്ചുവിന്റെ കല്യാണ വിശേഷം നാട്ടുകാർ പറഞ്ഞറിഞ്ഞ് സാവിത്രിക്ക് ഇരിക്കപ്പൊറുതി ഇല്ലാതെ നടക്കുമ്പോഴാണ് ഇന്ദ്രൻ വീട്ടിലേക്ക് ചെല്ലുന്നത്.. കപ്പ പുഴുങ്ങിയതും കാന്താരി മുളകുടച്ചതും ഉണക്ക മീൻ വറുത്തതും എടുത്തു വച്ചിട്ട് സാവിത്രി ടീവീ കണ്ടുകൊണ്ടിരുന്ന ഇന്ദ്രനെ കഴിക്കാൻ വിളിച്ചു..
” എങ്ങോട്ടിറങ്ങിയാലും ലച്ചുവിന്റെ കല്യാണ വിശേഷമേ കേൾക്കാനൊള്ളു… അത് പറഞ്ഞിട്ട് ഓരോരുത്തരുടെ നോട്ടവും ചിരിയുമുണ്ട്… അത് കാണുമ്പോൾ എനിക്ക് എല്ലാത്തിനെയും കൊല്ലാനാ തോന്നുന്നേ ” സാവിത്രി രോഷം കൊണ്ടു.
” അമ്മ സമാധാനിക്ക്… അവളെയല്ല എനിക്ക് വിധിച്ചത്… അതുകൊണ്ടാണ് അത് നടക്കാഞ്ഞത്… ”
” എടാ നാണം കെട്ടവനെ… ഇത്ര വേഗം നിനക്കവരോടുള്ള ദേഷ്യം മാറിയോ?
” എന്നെ സ്നേഹിക്കുന്നൊരു പെൺകുട്ടിയെ എനിക്ക് ദൈവം കാട്ടിത്തന്നു… അതുകൊണ്ടെനിക്ക് ആരോടും ഒരു ദേഷ്യവുമില്ല ”
അത് കേട്ടപ്പോൾ സാവിത്രിയ്ക്ക് സന്തോഷമായി. പക്ഷേ ഇന്ദുവിന് അമ്മ മാത്രമേ ഉള്ളൂ എന്നും അച്ഛൻ ആരെന്ന് അറിയില്ലെന്നും പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു.. ഇല്ലിക്കലെ സ്വത്ത് മുഴുവനും അവൾക്കുള്ളതാണെന്ന് പറഞ്ഞപ്പോൾ ആ അരിശത്തിന് അല്പം ശമനം വന്നെങ്കിലും ഇന്ദുവിന്റെ അച്ഛൻ ആരാണെന്ന് കണ്ടുപിടിച്ചിട്ടേ കല്യാണത്തിനു സമ്മതിക്കുകയുള്ളെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു ”
” അമ്മയെന്താ ഈ പറയുന്നത്? അവളുടെ അമ്മയെ പണ്ട് ആരോ ചതിച്ചതാണ്… അവരാ നാടുപോലും വിട്ട് പോയതാണ്.. അവളുടെ അമ്മ ഒരു തെറ്റും ചെയ്തതല്ല.. ആരോ ചെയ്ത ചതിയ്ക്ക് അവരെ ശിക്ഷിക്കുന്നത് ശരിയല്ല… ”
” എനിക്കൊന്നും കേൾക്കണ്ട… എന്റെ തീരുമാനത്തിനു ഒരു മാറ്റവുമില്ല.. എന്റെ വാക്ക് കേൾക്കാതെ നീ ആ പെണ്ണിനെ കെട്ടിക്കൊണ്ട് വന്നാൽ എന്റെ ശവത്തെ ചവിട്ടി മാത്രമേ നിനക്ക് അകത്തേക്ക് കയറാൻ പറ്റു… ”
അമ്മയുടെ ഉറച്ച തീരുമാനം കേട്ട് ഇന്ദ്രൻ കഴിപ്പ് മതിയാക്കി കൈ കഴുകി വേഷവും മാറി ബാഗുമെടുത്ത് യാത്ര പോലും പറയാതെ വീട്ടിൽ നിന്നുമിറങ്ങി.
തുടരും..