രചന – സായ്ഹാന
” എന്താ അഭീ..ആരാ അവിടെ…?? ”
ചോദ്യം കേട്ട് ടാക്സി പോയ വഴിയേ നോക്കി നിന്ന അഭിനവ് തിരിഞ്ഞു നോക്കി..
അവൻ്റെ കൂട്ടുകാരനും, നളന്ദയിലെ അധ്യാപകനുമായ ഫെലിക്സ് ആണ്..
“ഏയ്…!”
അഭി പരുങ്ങലോടെ പറഞ്ഞു –
” അത്… അപർണ്ണേടെ ഫ്രണ്ട് ഇല്ലേ..? തഹസീൽദാർ ഹരീന്ദ്രൻ സാറിൻ്റെ മകൾ..പ്രദക്ഷിണ…? കോളേജീന്നു വരുന്ന വഴിയാന്നു തോന്നണു..!”
ഫെലിക്സ് നന്നായൊന്ന് ചിരിച്ചു –
“ബാക്കിയുള്ളോരു മുഴുവൻ ഫൂൾസ് അല്ലാട്ടോ അഭിസാറേ…!”
“എന്താടാ നാറീ…?”
അഭി കണ്ണുരുട്ടി..
” ഒന്നൂല്ലളിയോ…!!”
ഒന്നുകൂടി ആക്കിച്ചിരിച്ചു കൊണ്ട് ഫെലിക്സ് സ്റ്റാഫ് റൂമിലേക്കു പോയി..
ചെറുചിരിയോടെ അഭി ക്ലാസിലേക്കും..
കുട്ടികൾ മാത് സിൻ്റെ ടെസ്റ്റ് എഴുതുകയാണ്.. തൻ്റെ കസേരയിലേക്കിരുന്ന് അഭി മനസു കൊണ്ട് പിന്നിലേക്കു സഞ്ചരിച്ചു.
പല വട്ടം അമ്പലത്തിൽ വെച്ചുള്ള കണ്ടുമുട്ടലുകൾക്കിടയിലെന്നോ തോന്നിയൊരിഷ്ടം…!
ആ മുഖത്തു വിരിയുന്ന ഭാവം ഒരു ടീനേജ് ക്രഷ് കൊണ്ടാണെങ്കിൽ ഇല്ലാതായിക്കോട്ടേന്ന് കരുതി ആദ്യം വലിയ അടുപ്പമൊന്നും കാണിച്ചിരുന്നില്ല…!
മെറിറ്റിൽ എഞ്ചിനിയറിംഗ് കിട്ടി പട്ടണത്തിലേക്കു പോയപ്പോൾ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുമെന്നു കരുതിയ തന്നെ അമ്പരപ്പിച്ചു കൊണ്ട്, വീണു കിട്ടുന്ന അവധി ദിനങ്ങളിൽ അവൾ അമ്പലത്തിലെത്തി…
പുഞ്ചിരി ചെറിയ കുശലങ്ങളിലേക്ക്…
പിന്നെ തൻ്റെ മനസും മോഹിച്ചു തുടങ്ങിയപ്പോൾ പേടിയായിരുന്നു..!മേടയിൽ കുടുംബം അത്യാവശ്യം പ്രശസ്തമാണ് നാട്ടിൽ..!
പോരാത്തതിന് അവൾടെ ഒരേയൊരു അപ്പച്ചിയെ വിവാഹം ചെയ്തിരിക്കുന്നത് വർമ്മാ ഗ്രൂപ്പിൻ്റെ MD യും , ചിറക്കൽ കോവിലകത്തെ അനന്തരാവകാശിയുമായ സിദ്ധാർത്ഥ വർമ്മയും..!!
അപ്പച്ചിയുടേതാണ് ആ കുടുംബത്തിലെ അവസാന വാക്ക്..!
ദേവസ്വം ബോർഡിലെ വെറുമൊരു ഗുമസ്തൻ്റെ മകൻ പോയി പെണ്ണു ചോദിക്കുന്നതെങ്ങനെ…??
ആ പേടി കൊണ്ടാണ് കയ്യിൽ കിട്ടിയ LDC ഓഫർ ലെറ്റർ വേണ്ടെന്നു വെച്ച് സിവിൽ സർവീസിൽ ശ്രദ്ധിച്ചത്…!!
ഇനിയിപ്പോ രണ്ടു മാസങ്ങൾ കൂടിക്കഴിഞ്ഞാൽ ധൈര്യമായി ഹരീന്ദ്രൻ സാറിൻ്റെ മുന്നിൽ ചെല്ലാം..!
സിവിൽ സർവ്വീസ് പ്രിലിമിനറിയും, മെയിനും കടന്നു കിട്ടി..
ഇനി ഇൻ്റർവ്യൂ കൂടി കഴിഞ്ഞാൽ ട്രയിനിങ്ങിനു യാത്ര തിരിക്കും മുമ്പ് ചെന്നു പറഞ്ഞു വെയ്ക്കാം , ദച്ചൂനെ എനിക്കു തന്നേക്കണേ എന്ന്…!!
“സാർ…!!”
കുട്ടികളിലൊരാൾ വിളിച്ചപ്പോൾ അവൻ ഓർമ്മകളിൽ നിന്നുണർന്നു….!!!
……………..*…………………*………………
ടാക്സിക്കാരനു പണം കൊടുത്ത്, ബാഗുകളുമെടുത്തു കൊണ്ട് ദക്ഷ അൽപ്പം തുറന്നു കിടന്ന ഗേറ്റിലൂടെ അകത്തേക്കു കയറി..
അടുക്കളയിലെ സഹായിയായ മല്ലിക ചേച്ചി കുഞ്ഞിമോളെയും കൊണ്ട് മുറ്റത്തൂടെ നടക്കുന്നുണ്ട്..
“കുഞ്ഞീ…!”
വിളിച്ചു കൊണ്ട് അവൾ വേഗം നടന്നു ചെന്നു.. ട്രോളിബാഗ് മുറ്റത്തു തന്നെ വെച്ചു.അൽപ്പം കുനിഞ്ഞ്, പുറത്തെ ബാക്ക്പാക്കും, തോളിലെ ബാഗും നീളൻ വരാന്തയിലേക്കിട്ട ശേഷം കുഞ്ഞുവിനു നേരെ കൈ നീട്ടിക്കൊണ്ടു ചോദിച്ചു –
” അച്ഛമ്മ എവിടെ ചേച്ചീ..??”
“അടുക്കളേലുണ്ട്…!”
മല്ലിക ചിരിച്ചു.
“ങ്ഹേ…!!? ചേച്ചിയെ ഡിസ്മിസ് ചെയ്ത് അച്ഛമ്മ കിച്ചൻ കൈയേറിയോ..??”
കാർ വന്നു നിന്നപ്പോഴുള്ള ഹോൺ ശബ്ദം കേട്ട് പുറത്തേക്കു വന്ന അച്ഛമ്മ പറഞ്ഞു –
” പോടീ കാന്താരീ.. ഈ കുഞ്ഞിപ്പെണ്ണ് എന്നെ നെലം തൊടീച്ചിട്ടില്ല…! അവിടെയാരിക്കുമ്പോ നെൻ്റെ അപ്പച്ചിയോ, കുഞ്ഞിനെ നോക്കുന്ന സീമയോ അവളെ വാക്കറിലും, ട്രോളിയിലും ഒക്കെയിരുത്തി മുറ്റത്തൂടെ നടക്കുവല്ലേ പതിവ്..?
രണ്ടു ദെവസം നിക്കാൻ വന്നപ്പോ അതു വല്ലോം ഇവിടുണ്ടോ..? അവക്ക് കാഴ്ചേം കണ്ട് പൊറത്തൂടെ നടക്കണം.. ഭയങ്കര കരച്ചില്..
എനിക്കാണേൽ എടുത്തോണ്ടു നടക്കാനും വയ്യ.. ഞാനാ മല്ലിയോടു കൊറച്ചു നേരം മുറ്റത്തൂടെ കൊണ്ടു നടക്കാൻ പറഞ്ഞെ..!!”
“ആണോ ടീ കള്ളിപ്പെണ്ണെ..??”
അവൾ കുഞ്ഞിൻ്റെ കവിളിൽ മുത്തിയിട്ട് ചോദിച്ചു..
“എൻ്റെ ദച്ചൂ… തീവണ്ടിലൊക്കെ യാത്ര ചെയ്തേച്ചു വന്നതല്ലേ നീയ്.. കുഞ്ഞിനെ എടുക്കണേനു മുന്നേ പോയി കുളിച്ചിട്ടു വാ…!”
അച്ഛമ്മ ശാസിച്ചു..
” അത്ര തെരക്കൊന്നും ണ്ടായിരുന്നില്ലാട്ടോ അച്ഛമ്മേ..!”
മോൾക്കായി വാങ്ങിയ കളിപ്പാട്ടം കൊടുക്കുന്നതിനിടയിൽ അവൾ പറഞ്ഞു..
കുഞ്ഞൻ ടെഡി ബെയറുമായി മോളെ വരാന്തയിലിരുത്തിയിട്ട് അവൾ ലഗേജുകളും താങ്ങി അകത്തേക്കു പോയി.. അതു നോക്കി നിന്ന അച്ഛമ്മയുടെ ഉള്ളിൽ വല്ലാത്തൊരു പാരവശ്യം നിറഞ്ഞു..
താനും ഒരു പെണ്ണാണ്…!
പരീക്ഷേം കഴിഞ്ഞ് വെക്കേഷൻ ഘോഷിക്കാൻ വന്നവളോട് എങ്ങനെ പറയും സച്ചുവിൻ്റെ താലിക്കു തല കുനിക്കാൻ..? അവളുടെ സ്വപ്നങ്ങളേക്കുറിച്ചെല്ലാം വിശദീകരിച്ചിരുന്നത് തന്നോടായിരുന്നല്ലോ..!!
ഹയർ സ്റ്റഡീസ്, ജോലി…
മനസ്സിനു പിടിച്ചയാളുമായി കല്യാണം , അങ്ങനെയങ്ങനെ..!!
ഇക്കാര്യത്തിൽ തൻ്റെ മകൾ ശരിക്കും സ്വാർത്ഥയാണെന്നു തോന്നിപ്പോയി അവർക്ക് ..ഹേമ സച്ചുവിനെക്കുറിച്ചും, കുഞ്ഞിനെ ക്കുറിച്ചും മാത്രം ചിന്തിക്കുന്നു..!
ദച്ചുവിൻ്റെ മോഹങ്ങൾക്ക് ഒരു വെലേമില്ലേ…??
ശ്രദ്ധയാകർഷിക്കാൻ വേണ്ടി ഉയർത്തിയ കുഞ്ഞിൻ്റെ ശബ്ദം അച്ഛമ്മയെ ചിന്തകളിൽ നിന്നുണർത്തി..!
……………….*………………..*……………..
വൈകിട്ട് കുഞ്ഞിയെയും കൊണ്ടാണ് ദക്ഷ അമ്പലത്തിലേക്കു പോയത്.. സ്ക്കൂട്ടറിൽ പിടിച്ചു നിൽക്കാനുള്ള പ്രായമായിട്ടില്ല ,മോൾക്ക്.. അതു കൊണ്ട് നടന്നു.
സാവകാശം തൊഴുതിറങ്ങി.. അഭിയെ കണ്ടില്ലല്ലോ എന്ന ഓർമ്മയിൽ കണ്ണുകൾ ചുറ്റും പരതുന്നുണ്ടായിരുന്നു.. പ്രസാദമായി കിട്ടിയ പഴം കുഞ്ഞിൻ്റെ വായിൽ വെച്ചു കൊടുത്തു കൊണ്ട് ആൽത്തറയ്ക്കരികിൽ നിൽക്കവേ , താഴെ റോഡിൽ ബൈക്ക് നിർത്തി, ഷർട്ടിൻ്റെ ബട്ടണുകൾ ധൃതിയിൽ വിടുവിച്ചു കൊണ്ട് പടികൾ ഓടിക്കയറി വരുന്നവനെക്കണ്ടു..
” ഇന്ന് പുതിയ ആളുമുണ്ടല്ലോ..നേരത്തേ എത്തിയോ..?”
അവൾക്കടുത്തത്തി അഭി ചോദിച്ചു..
” ഇത്തിരി നേരത്തെ പോന്നു.. ഇവളേം വെച്ച് സ്ക്കൂട്ടിയിൽ പോരാൻ പറ്റില്ലാല്ലോ.. അതോണ്ട് നടന്നു..!”
“ഞാനൊന്ന് തൊഴുതിട്ടു വരട്ടേട്ടോ..!”
പറഞ്ഞു കൊണ്ട് അഭിനവ് മുമ്പോട്ടു നടന്നു..
ദക്ഷ, കുഞ്ഞിനു പഴം മുഴുവൻ കൊടുത്ത ശേഷം , മതിലിനരികിൽ ഉള്ള പൈപ്പിൽ നിന്ന് കൈ കഴുകി, കുഞ്ഞിൻ്റെ മുഖവും കഴുകി തുടയ്ക്കുമ്പോഴേക്കും അഭി വന്നു..
“എക്സാമൊക്കെ എങ്ങനെയുണ്ടാരുന്നു.??”
“ഓ… വല്യ കുഴപ്പമില്ലാരുന്നു.”
അവൾ പറഞ്ഞു –
“എന്തായി സിവിൽ സർവ്വീസ്..? അഭിയേട്ടൻ പറഞ്ഞില്ലേലും ഞാനറിഞ്ഞു..!”
അവളുടെ പരിഭവം കേട്ട് അഭിനവ് ചിരിച്ചു –
“ഉവ്വ്.. എൻ്റെ വീട്ടിലെ ആകാശവാണീൽ നിന്നു കിട്ടിയ ന്യൂസല്ലേ..??”
” അപർണ്ണയ്ക്ക് കല്യാണം പറഞ്ഞൂന്ന് കേട്ടു..?”
“എൻ്റെ ദച്ചൂ.. അവളോട് ആദ്യമൊരു ജോലി മേടിക്കാൻ പറ.. ഡിഗ്രി കഴിഞ്ഞ് PG യോ ബി.എഡോ ചെയ്യാതെ പെണ്ണ് TTCയ്ക്കു പോയേക്കുന്നു.. ”
അവൾ വെറുതെ ചിരിച്ചു കൊണ്ട് കുഞ്ഞിനെയുമെടുത്ത് പതിയെ സ്റ്റെപ്പിറങ്ങി.
” അപ്പച്ചിയ്ക്ക് എങ്ങനേണ്ട്..? അതു ചോദിച്ചില്ലല്ലോ..!”
ഷർട്ട് നേരെയാക്കി പിന്നാലെ വന്നു കൊണ്ട് അഭി തിരക്കി.
“ICU വിൽത്തന്നെയാ…! അങ്കിളും ശ്രീയേട്ടനും ഇപ്പോ വന്നിട്ട്ണ്ടാവും. സച്ചുവേട്ടൻ നാളെയേ വരൂന്നാ വല്യച്ഛൻ വിളിച്ചപ്പോ പറഞ്ഞെ..!”
” ഒരു കാർഡിയാക് അറസ്റ്റ് വരാനെന്താപ്പോ…?? ഡാൻസറായതോണ്ട് ആള് ഫിസിക്കലി ഹെൽതിയല്ലേ..?”
“ഇപ്പോ അങ്ങനെ കാരണം വല്ലോമുണ്ടോ അഭിയേട്ടാ.. പിന്നെ, അപ്പച്ചിയ്ക്ക് സച്ചുവേട്ടൻ്റെം, കുഞ്ഞിൻ്റെം കാര്യമോർത്തുള്ള സങ്കടാന്നാ അച്ഛമ്മ പറഞ്ഞെ..
ഇവൾക്ക് ഒരു വയസായെ..!”
ശരിയെന്ന മട്ടിൽ അഭിനവ് തല കുലുക്കി.. ബൈക്കിനടുത്തു ചെന്ന് അവളെ നോക്കി –
” കുഞ്ഞിനേം കൊണ്ട് നടക്കുവോ..??”
“വിരോധമില്ലെങ്കിൽ ഞങ്ങക്കൊരു ലിഫ്റ്റ് തന്നാൽ…! വീ ഡോണ്ട് മൈൻ്റ്..!! അല്ലേ കുഞ്ഞീ…??”
രണ്ടാളോടുമായി അവൾ പറഞ്ഞു.
അഭി ഒരു മാത്ര നിന്നു..
ഇതു വരെ ബൈക്കിലിരുത്തി കറങ്ങീട്ടൊന്നുമല്ല..!
മനസിലൊരു തുള്ളി തീർത്ഥമിറ്റു വീണ തണുപ്പ്..!
അവൻ ചുറ്റുപാടും നോക്കി.. അധികം ആളുകളില്ല.. നേരം സന്ധ്യയാവുന്നുമുണ്ട്… കുഞ്ഞിനെയും കൊണ്ട് നടന്നു ചെല്ലുമ്പോഴേക്കും ഇരുട്ടാവും..!!
” കേറ് രണ്ടാളും…!”
സ്റ്റാർട്ട് ചെയ്തു കൊണ്ട് അവൻ പറഞ്ഞു..
അവൾ തുടുത്ത മുഖത്തോടെ വേഗം കുഞ്ഞിനെ നടുക്കിരുത്തി.. അനുവാദം ചോദിക്കാതെ തന്നെ അവൻ്റെ തോളിൽ പിടിച്ച് ടൂ സൈഡ് ആയി കയറിയിരുന്നു.. ഒരു കയ്യാലെ കുഞ്ഞിയെ മുറുകെപ്പിടിച്ചു കൊണ്ട് പറഞ്ഞു –
” പോകാം..!!?”
അവൻ ഒന്നു മൂളിക്കൊണ്ട് വണ്ടി മുന്നോട്ടെടുത്തു… നളന്ദയോട് ചേർന്നുള്ള ബിൽഡിങ്ങിലെ ഇലക്ട്രിക്കൽ ഷോപ്പിൽ നിന്ന് പാട്ടു കേൾക്കുന്നുണ്ടായിരുന്നു –
” ദൂരെയൊരു താരം….
താഴെയൊരു തീരം…
ദൂതിനൊരു കാണാ….
കാറ്റ് കളഹംസം….!!
ചില്ലുവെയിലായാലും…
രാത്രിമഴയായാലും….
നിൻ്റെ കിളിവാതിൽക്കൽ…
വന്നു വിളിക്കാമെൻ്റെ മുത്തേ…!!
ഏകാന്തമാം ഈ സന്ധ്യയിൽ..
പ്രേമാർദ്രമാം ഈ വേളയിൽ..!!! ”
ദൂരേയ്ക്കകന്നു പോകുമ്പോഴും, ഇരുമനവും പാടിക്കൊണ്ടേയിരുന്നു..
“…. ഏകാന്തമാം ഈ സന്ധ്യയിൽ…
പ്രേമാർദ്രമാം ഈ വേളയിൽ..!!! ”
……………..*…………………*………………
ആഹാരം കൊടുത്ത് ദച്ചു, കുഞ്ഞിയെ ഉറക്കുന്ന നേരത്താണ് ഗിരീന്ദ്രനും, സിദ്ധാർത്ഥനും വന്നത്..
” അപ്പച്ചിയ്ക്ക് എങ്ങനേണ്ട് വല്യച്ഛാ..?”
അവൾ ആകാംക്ഷയോടെ തിരക്കി..
” മ്മ്മ്… മോർ ബെറ്റർ നൗ…റൂമിലേക്കു മാറ്റി.. ”
അങ്കിളാണ് പറഞ്ഞത്..
വല്യച്ഛനും, അങ്കിളും പരസ്പരം നോക്കുന്നതു കണ്ടിട്ട് അവൾക്കൊന്നും മനസിലായില്ല. അച്ഛമ്മയുടെ മുഖത്തും വല്ലാത്തൊരു പിരിമുറുക്കം..!
” കുഞ്ഞൊറങ്ങിയോ..?”
വല്യച്ഛൻ ചോദിച്ചു.
“ഉവ്വ്.. ”
“എന്നാൽ കൊണ്ടോയി കെടത്തിക്കോളൂ.. ”
അവൾ അച്ഛമ്മയുടെ മുറിയിലേക്കാണ് പോയത്.. കുഞ്ഞിനെ കിടത്തി രണ്ടു സൈഡിലും തലയിണ അഡ്ജസ്റ്റ് ചെയ്ത് വെച്ച ശേഷം ദക്ഷ പുറത്തേക്കു വന്നു.
ഗിരീന്ദ്രനും, സിദ്ധാർത്ഥനും ഫ്രഷാവാൻ മുറികളിലേക്കു പോയിരുന്നു. അവർ കുളി കഴിഞ്ഞു വന്നപ്പോൾ എല്ലാവരും അത്താഴം കഴിക്കാനിരുന്നു..
സിദ്ധാർത്ഥൻ ഒന്നും മിണ്ടാതെയിരുന്ന് ഒരു ചപ്പാത്തി എടുത്തിട്ട് പകുതി മാത്രം കഴിച്ചെണീറ്റു.
” എൻ്റെ അങ്കിളേ.. അപ്പച്ചിയെ റൂമിലേക്കു മാറ്റീലേ..? ആഹാരം കഴിക്ക് ട്ടോ.. ”
ദക്ഷ പറഞ്ഞു..
എന്നാൽ മേശയ്ക്കു ചുറ്റുമിരുന്ന മൂന്നു പേരുടെയും അസ്വസ്ഥത തന്നെക്കുറിച്ചോർത്താണെന്ന് അവളറിഞ്ഞില്ല…!!
കഴിച്ചു കഴിഞ്ഞ ദക്ഷ , കുഞ്ഞിൻ്റെ ഞരക്കം കേട്ടതു പോലെ തോന്നി മുറിയിലേക്കു പോയി. മെല്ലെ പുറത്തു തട്ടിക്കൊണ്ടിരിക്കുമ്പോൾ അച്ഛമ്മ കയറി വന്നു.
” അപ്പച്ചിയിങ്ങു വരുമ്പോ, നിങ്ങളൊക്കെ ഹോസ്പിറ്റലീ പോയിക്കെടക്കാനാണോ എല്ലാരും പട്ടിണിയിരിക്കണെ…??”
അവൾ അച്ഛമ്മയെ നോക്കി..
അവർ ദച്ചുവിൻ്റെ ശിരസ്സിൽ മെല്ലെ തലോടി.
“എന്താ അച്ഛമ്മേ…??”
ആ കണ്ണു നിറഞ്ഞതു കണ്ട് അവൾ തിരക്കി –
” അപ്പച്ചിയ്ക്ക് എന്തേലും കൊഴപ്പോണ്ടോ…??”
“ദച്ചൂ….!”
അച്ഛമ്മ വിറയാർന്ന ശബ്ദത്തിൽ വിളിച്ചു –
“ECG ചെറിയൊരു വേരിയേഷൻന്നു പറഞ്ഞാ നെൻ്റെയച്ഛൻ, ഹേമയെ ഇങ്ങു കൊണ്ടു വന്നെ…! പക്ഷേ… ”
“പക്ഷേ….???”
ദക്ഷ നോക്കി..
” ഹേമ പറയണു അവക്കു വെല്ലോം പറ്റിയാ സച്ചൂം, കുഞ്ഞീം തനിച്ചാവും.. വേറൊരു പെണ്ണു വന്നാ കുഞ്ഞിയെ സ്വന്തംന്ന് വക്കൂലാന്നൊക്കെ..!”
“അതിനിപ്പോ നമ്മളെന്തു ചെയ്യാനാ..? വിശ്വാസമുള്ളൊരാളെ സച്ചുവേട്ടന് കണ്ടെത്തി കൊടുക്കാംന്നല്ലാതെ..!!? ”
വാതിൽക്കൽ ആളനക്കം കണ്ട് ദക്ഷ തിരിഞ്ഞു നോക്കി. വല്യച്ഛനും, അങ്കിളും…!!
” അല്ലേ വല്യച്ഛാ… കുഞ്ഞിയെക്കൂടി അഡ്മിറ്റ് ചെയ്യുന്നൊരാളെ സച്ചുവേട്ടന് കണ്ടെത്തിക്കൊടുക്ക്… അതിലെന്തിനാ ഇത്ര ടെൻഷൻ..? ഇന്നത്തെ കാലത്ത് ആരും അത്ര സെൽഫിഷല്ലാന്നേ..
എൻ്റെ ക്ലാസ് മേറ്റ് അക്ഷിത്… അവൻ്റെ അച്ഛൻ രണ്ടാം വിവാഹം കഴിച്ചയാളാ അവൻ്റെ ഇപ്പഴത്തെ അമ്മ..!
എന്തു കെയറിങ്ങാണെന്നോ..? അവൻ പറയും, സ്വന്തം അമ്മ പോലും ഇത്ര സ്നേഹിക്കില്ലാന്ന്…!
അതുപോലെ ആരെങ്കിലും ഉണ്ടാവും…!!”
അവൾ പറഞ്ഞതിന് മറുപടിയെന്നോണം സിദ്ധാർത്ഥൻ കട്ടിലിൽ വന്നിരുന്നു കൊണ്ട് പറഞ്ഞു –
” ഹേമ ഒരു കുട്ടിയെ ആഗ്രഹിക്കണുണ്ട്.. പക്ഷേ സച്ചു.. അവൻ സെക്കൻ്റ് മാരേജല്ലേ..!”
” ആ ചേച്ചീടെ കല്യാണം കഴിയാത്തതാണോ അങ്കിൾ..?”
“മ്മ്മ്…!”
അയാൾ ദുർബലമായി മൂളി..
” ദച്ചൂ…”
അച്ഛമ്മ വിളിച്ചു –
“വേറാരുമല്ല, നിന്നെയാ ഹേമ മനസിൽ കണ്ടേക്കണെ…! രേവതി അതിനെ എതിർത്തു പറഞ്ഞതു കേട്ടാ അവൾക്ക് വീണ്ടും സുഖല്യാതെയായി ICU വിലായത്….!!! ”
ഒരു തീഗോളം ശിരസിൽ പതിച്ചതു പോലെ പ്രദക്ഷിണ ഞെട്ടിത്തരിച്ചു..!!
ആ അഗ്നിയിൽ അവൾ വെന്തു പോയി…!!!
…………………. (തുടരും)………………….
ദക്ഷയെ കാത്തിരിക്കുന്നത് അഭിനവിൻ്റെ താലിയോ അതോ സ്വരൂപിൻ്റെതോ…??
കാത്തിരിക്കൂ…
വായിച്ചവർ ഓടി വന്ന് Review ഇട്ടിട്ടു പോണെ…