രചന : അഗ്നിമിത്ര
വൈകുന്നേരത്തോടെ അതിഥികൾ എല്ലാം മടങ്ങിപ്പോയി. കുഞ്ഞുങ്ങൾ ആകെ വാശിപിടിച്ച് കരച്ചിലാണ്. ശ്രീയ്ക്ക് ആണെങ്കിലും നല്ല ക്ഷീണമുണ്ട്. അതുകൊണ്ടുതന്നെ ആനി അവരുടെ അടുത്തുനിന്ന് മാറാതെ നിൽപ്പുണ്ട്. അമ്മൂട്ടിയ്ക്ക് ആണെങ്കിൽ ഇത്രയും ബഹളമൊക്കെ ജീവിതത്തിൽ ആദ്യമായിട്ട് കാണുകയാണ്. അതിന്റെ എല്ലാ സന്തോഷവും അവളുടെ നിറഞ്ഞു നിൽപ്പുണ്ട്.” ജിതി..” എന്താ ജിത്തു” ഭദ്രയോട് ഞാൻ കുറച് കാര്യങ്ങൾ ഒക്കെ സംസാരിച്ചിട്ടുണ്ട്. അവൾ ഇപ്പോൾ റെഡിയായി വരും. നിങ്ങൾ രണ്ടുപേരും കൂടി ഒന്ന് പുറത്ത് പോയിട്ട് വാ. പിന്നെ നിനക്ക് സംസാരിക്കാൻ ഉള്ളതെല്ലാംഅവളോട്സംസാരിക്കണം.ടെൻഷനൊന്നും ആവണ്ട. എല്ലാം ശരിയാകും”
ജിത്തു ജിതിന്റെ തോളിൽ തട്ടി പറഞ്ഞു.
ആദ്യം സന്തോഷം തോന്നിയെങ്കിലും വല്ലാത്തൊരു സങ്കടം ജിതിനിൽ നിറഞ്ഞുനിന്നു. അൽപസമയം കഴിഞ്ഞപ്പോഴേക്കും ഭദ്ര ഇറങ്ങിവന്നു. നൂലുകെട്ടിനു ഉടുത്ത ബ്ലൂ കളർ സാരി തന്നെയാണ് വേഷം. ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി എന്തൊക്കെയോ പ്രത്യേകതകൾ അവൾക്ക് ഉണ്ടെന്ന് ജിതിന് തോന്നി.”പോകാം…””മ്മ്…”ഭദ്ര ഗൗരവത്തോടെ ചോദിച്ചതും ജിതിൻ അതേ രീതിയിൽ മറുപടി നൽകി കാറിലേക്ക് കയറി. കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം അവർ ചാവക്കാട് ബീച്ചിൽ എത്തി.
ജിതിൻ അവളെ നോക്കാതെ മുന്നോട്ടു നടന്നു. തൊട്ടു പുറകെ ഭദ്ര അവനെ പിന്തുടർന്നു. ഏറെനേരം പരസ്പരം മിണ്ടാതെ കടന്നുപോയ നിമിഷങ്ങൾ…”ഭദ്രേ…”ജിതിന്റെ വിളികേട്ട് അവൾ തല ഉയർത്തി നോക്കി.”എനിക്ക് പറയാനുള്ളതിൽ കൂടുതലും ജിത്തു പറഞ്ഞു കാണും എന്ന് എനിക്ക് ഉറപ്പുണ്ട്. എങ്കിലും എന്നിൽ നിന്നുകൂടി നീ അത് കേൾക്കാൻ ബാധ്യതസ്ഥയാണെന്ന് എനിക്ക് തോന്നി. നിനക്കറിയാമല്ലോ അമ്മൂട്ടിയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. അവളെ കണ്ടപ്പോൾ മുതൽ ഈ നിമിഷം വരെ സ്വന്തം മകൾ എന്ന രീതിയിൽ മാത്രമേ ചേർത്തു പിടിച്ചിട്ടുള്ളൂ. എന്റെ നെഞ്ചിലേക്ക് ചായുമ്പോൾ അവൾക്കുണ്ടാകുന്ന സന്തോഷവും ആഹ്ലാദവും ഞാൻ മരിക്കുവോളം അവൾക്ക് നൽകണമെന്ന് എനിക്കൊരു വാശിയുണ്ട്.
അവളെ എനിക്ക് എന്റെ മകളായി തന്നെ കിട്ടണം. നിന്നെയും എനിക്കിഷ്ടമാണ്. ആ ഇഷ്ടത്തെ പ്രണയം എന്ന് വിളിച്ചാൽ ആ ബന്ധത്തിന് മൂല്യം കുറഞ്ഞു പോകും. പ്രണയത്തേക്കാൾ ഉപരി ആരാധനയാണ് നീയെന്ന പെണ്ണിനോട്.
നല്ല പ്രായത്തിൽ ഒറ്റപെടലിന്റെ വേദന അറിഞ്ഞിട്ടും അതിൽ തളരാതെ ഒരു കുടുംബത്തെ മുന്നോട്ട് കൊണ്ടുപോയവളോടുള്ള ബഹുമാനം. എന്റെ അനിയത്തിയെ ചേർത്ത് നിർത്തിയ കടപ്പാട്…
ഇതെല്ലാം ചേർന്നതാണ് എന്റെ പ്രണയം…പിന്നെ പ്രദീപിനെ നീ എത്രത്തോളം പ്രണയിച്ചിരുന്നു എന്നതിന്റെ അടയാളമാണ് ഇപ്പോഴും നിന്റെ ഡ്രസ്സിനുള്ളിൽ കുരുങ്ങിക്കിടക്കുന്ന ആ ആലിലത്താലി.”
ഭദ്ര ഞെട്ടി. അവൾ ആകാംക്ഷനിറഞ്ഞ കണ്ണുകളോടെ ജിതിന്റെ മുഖത്തേക്ക് ഉറ്റുനോക്കി…”നോക്കണ്ടടാ. ഞാൻ കണ്ടിട്ടുണ്ടത് പലപ്പോഴായി. എനിക്കറിയാം നീ പ്രണയിച്ച് വിവാഹം കഴിച്ചവളാണ്. പ്രദീപ് എന്ന മനുഷ്യനെയും അയാളോടുത്തുള്ള നിമിഷങ്ങളും എത്രയൊക്കെ മറവിയുടെ കൂമ്പാരത്തിലേയ്ക്ക് നീ മാറ്റി നിർത്തിയാലും അത് ഒരു നോവ് സമ്മാനിച് ആ ഓർമകൾ നിന്റെ മനസ്സിലേക്ക് തെളിഞ്ഞുവരും.
ഒരിക്കലും പ്രദീപിനെ മറന്നുകൊണ്ട് എന്റെ ജീവിതത്തിലേക്ക് വരണമെന്ന് ഞാൻ വാശി പിടിക്കില്ല. എന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് മാത്രം നീ ജീവിക്കണം എന്ന സ്വാർത്ഥതയും ഞാൻ കാണിക്കില്ല. കണ്ണ് നിറയാതെ കൊണ്ടുനടക്കാം എന്ന വാക്കും ഞാൻ തരില്ല. ആവശ്യമില്ലാത്തത് കാണിച്ചാൽ അതിപ്പോൾ നിന്നെ കെട്ടിയാലും ശരി കെട്ടിയില്ലെങ്കിലും ശരി നല്ല കീറ് തരും.
എനിക്ക് നിന്നെക്കാൾ ഉപരി അമ്മൂട്ടി എന്ന മകളെ എനിക്ക് വേണം. അവൾ എന്റെ നെഞ്ചിലെ ചൂടും വാത്സല്യവും അറിഞ്ഞ് വളരണമെന്ന് എനിക്ക് സ്വാർത്ഥത ഉണ്ട്. ഇത്രയൊക്കെ തന്നെ എനിക്ക് പറയാനുള്ളൂ. ഇനി നീ ആലോചിച്ച് തീരുമാനിക്കണം ഇവിടെവെച്ച് തന്നെ.””ജിതിയേട്ടാ എനിക്ക് ചേട്ടായിയോട് യാതൊരു ദേഷ്യവും ഇല്ല. അമ്മൂട്ടിക്ക് ഒരു അച്ഛന്റെ സ്നേഹവും വാൽസല്യവും ഏട്ടൻ നൽകുന്നത് ഞാൻ കാണാറുണ്ട്. എന്റെ പ്രദീപ് ഏട്ടനെ പോലെ തന്നെയാണ് ഏട്ടൻ അവളെ നോക്കുന്നതും സ്നേഹിക്കുന്നതും.അതുകൊണ്ടുതന്നെ ചേട്ടായിയുടെ ഭാര്യയാകാൻ ഞാൻ തയ്യാറെടുത്ത് കഴിഞ്ഞു. എന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടി… എന്റെ അമ്മൂട്ടിക്ക് വേണ്ടി. പക്ഷേ കുറച് കാര്യങ്ങളിൽ എനിക്ക് വാക്ക് തരണം. അങ്ങനെയാണെങ്കിൽ മാത്രം ഞാൻ പറയുന്ന വാക്കുകൾ അംഗീകരിക്കുകയാണെങ്കിൽ മാത്രം നമുക്ക് ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനെ പറ്റി തീരുമാനിക്കാം ”
ഭദ്ര എന്താണ് പറയാൻ പോകുന്നത് എന്ന് ചിന്തിച്ചുകൊണ്ട് ജിതിൻ അവളെ തന്നെ നോക്കി നിന്നു.”ഒരു ഭാര്യയുടെ കടമയെല്ലാം പൂർണ്ണ അധികാരത്തിൽ നിറവേറ്റാൻ എന്നെക്കൊണ്ട് സാധിക്കുമോ എന്ന് എനിക്ക് ഉറപ്പില്ല. പ്രത്യേകിച്ച് ശാരീരിക ബന്ധം. അതോടൊപ്പം പ്രദീപ് ചേട്ടനെ മറക്കാനും ജിതിയേട്ടൻ വാശിപിടിക്കരുത്. ആ മനുഷ്യൻ എന്റെ ജീവനാണ് അദ്ദേഹത്തെ മറന്നുകൊണ്ട് ഒരു പുലരി പോലും എനിക്ക് ഉണ്ടാവില്ല. ഇത് രണ്ടും മാത്രമാണ് എനിക്കുള്ള കണ്ടീഷൻസ്. ഇതൊഴിച്ച് ബാക്കി എന്ത് അധികാരവും ജിതിയേട്ടന് എന്റെ മേൽ കാണിക്കാം. ഇതെല്ലാം സമ്മതമാണെങ്കിൽ നമുക്ക് ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാം”
“ഭദ്രേ വിവാഹബന്ധത്തിന്റെ അടിത്തറ ഒരിക്കലും ശാരീരികബന്ധം അല്ല. നിന്റെ ശരീരത്തെ മോഹിച്ചാണ് ഞാൻ നിന്നെ കെട്ടാൻ തീരുമാനിച്ചിരുന്നത് എങ്കിൽ… ഞാൻ ഉറച്ചൊന്ന് തീരുമാനിച്ചിരുന്നെങ്കിൽ നീ ഇപ്പോൾ എന്റെ കൂടെ എന്റെ മുറിയിൽ കണ്ടേനെ എന്റെ ഭാര്യ ആയിട്ട്.
അതൊക്കെ പഴഞ്ചൻ ചിന്താഗതിയാണ്. അതുകൊണ്ട് ശാരീരിക ബന്ധം എന്ന വിഷയം നീ ചിന്തിക്കേണ്ട. പിന്നെ രണ്ടാമത്തേത്. ഒരാൾ മറ്റൊരാളെ മറന്നു എന്ന് പറയുന്നത് വെറും കാപട്യമാണ് ഭദ്രേ. ഒരാൾക്കും മറ്റൊരാളെയും മറക്കാനായി സാധിക്കില്ല പ്രത്യേകിച്ച് പ്രാണനായി സ്നേഹിച്ച ഒരാളെ… ആദ്യമായി മാതൃത്വം തനിക്ക് സമ്മാനിച്ചവനെ പ്രത്യേകിച്ചും ഒരു പെണ്ണിന് മറക്കാനാവില്ല…. അത് തുറന്ന് പറഞ്ഞ നിന്റെ മനസ്സിന്റെ വലിപ്പം ഞാൻ കാണുന്നുണ്ട്.
പ്രദീപിനെ മറക്കാൻ പറയാൻ എനിക്ക് യാതൊരു അവകാശവും അധികാരവുമില്ല. അതിനൊന്നും ഞാൻ വാശി പിടിക്കില്ല. . പക്ഷേ മനസ്സിന്റെ ഒരുകോണിൽ എപ്പോഴെങ്കിലും ഒരു ദിവസം എനിക്കായി ഒരിച്ചിരി സ്ഥാനം നീ നൽകണം. പ്രിയപ്പെട്ടവൻ ആയിട്ട് വേണ്ട ഒരു കൂട്ടുകാരൻ എന്ന രീതിയിൽ എങ്കിലും….”ജിതിൻ പറഞ്ഞതിന് എല്ലാം ഭദ്രപുഞ്ചിരിയോടെതലയാട്ടി.അവൾക്കറിയാമായിരുന്നു താൻ കാണിച്ചു കൂട്ടുന്നതിൽ മുഴുവൻ വിഷമിക്കുന്ന ജിത്തു എന്ന സഹോദരനെയും ശ്രീ എന്ന അനിയത്തിയേയും സതി എന്ന അമ്മയെയും. കഴിഞ്ഞ കുറേ നാളുകളായി അമ്മയും ആവശ്യപ്പെടുന്ന ഒന്നാണ് തന്റെ വിവാഹം. അത് തന്നെയും തന്റെ മകളെയും പൂർണ്ണമായും മനസ്സിലാക്കുന്ന ഒരാളോടൊപ്പം ആയതുകൊണ്ട് മാത്രമാണ് അവൾ ഇപ്പോൾ അതിന് സമ്മതിച്ചത്…
“എങ്കിൽ രണ്ട് ഐസ്ക്രീം കഴിച്ചാലോ”ജിതിൻ അത്രമേൽ സന്തോഷത്തോടെ മുന്നോട്ടു നടന്നു. ജീവിതത്തിൽ വാശിയോടെ ഒരിക്കലും നഷ്ടപ്പെടരുത് എന്ന ആഗ്രഹത്തോടെ ചേർത്തു നിർത്തിയ ഒരേ ഒരു കാര്യം അമ്മൂട്ടി എന്ന മകളാണ്. അവളെ തനിക്ക് സ്വന്തമാക്കാനുള്ള നാളുകൾ വിദൂരമല്ലെന്ന് ഓർമ്മയിൽ അവൻ സ്വയം മതിമറന്നു സന്തോഷിച്ചു. ജീവിതത്തിന്റെ പുതിയ നിറങ്ങൾ അവൻ തേടാൻ തുടങ്ങി…
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
കടപ്പള്ളിയിൽ ഹാളിൽ ഇരുന്ന് ടിവി കാണുവാനാണ് സാവിത്രിയമ്മയും ജലജയും സംഗീതയും.”അമ്മേ ഇന്ന് ജിത്തുവിന്റെ കുഞ്ഞിന്റെ നൂലുകെട്ട് ആയിരുന്നു.””നിന്നോട് ആര് പറഞ്ഞു””ദാ മയി സ്റ്റാറ്റസ് ഇട്ടിട്ടുണ്ട്.”ദർശൻ തന്റെ കൈയിലിരുന്ന ഫോൺ അവർക്ക് നേരെ നീട്ടി. നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുന്ന ശ്രീയേയും ജിത്തുവിനെയും കണ്ടപ്പോൾ സംഗീതയ്ക്ക് വല്ലാത്ത ദേഷ്യം തോന്നി. അതേസമയം കുഞ്ഞുങ്ങളെ കണ്ട് ജലജയുടെയും സാവിത്രിയുടെയും കണ്ണുകൾ നിറഞ്ഞു. തങ്ങൾ ചെയ്തു കൂട്ടിയത് എല്ലാം തെറ്റായിരുന്നു എന്ന് അവർ ഒരു നിമിഷം ചിന്തിച്ചു. നിറഞ്ഞ കണ്ണുകളോടെ ഓരോ ഫോട്ടോയും മാറിമാറി നോക്കുമ്പോൾ ആ കുഞ്ഞുങ്ങളെ വാരിയെടുക്കാനും നെഞ്ചോട് ചേർത്തു മുത്തങ്ങൾ സമ്മാനിക്കാനും ആ രണ്ടുപേരും കൊതിച്ചു. അന്ന്അവളെവിശ്വസിച്ചിരുന്നു എങ്കിൽ തന്റെ മോനും കുഞ്ഞുങ്ങളും ഇവിടെ ഉണ്ടായിരുന്നെനെ എന്ന് ജലജ ചിന്തിച്ചു.
“വലിയ ആഘോഷത്തോടെയാണ് ചടങ്ങുകൾ നടത്തിയിരിക്കുന്നത്. ഇവിടെനിന്ന് ജിതിനും വീട്ടുകാരും മാത്രമാണ് പങ്കെടുത്തത്. അവളുടെ കാര്യങ്ങളെല്ലാം നോക്കുന്നത് അവരാണ് എന്നാണ് ഞാൻ അറിഞ്ഞത്. പിന്നെ ജിത്തു പുതിയ വീടിന്റെ പണിയൊക്കെ തുടങ്ങി എന്നും അറിഞ്ഞു”ദർശൻ പറഞ്ഞത് കേട്ട് സാവിത്രിയമ്മ അവനെ സൂക്ഷിച്ചു നോക്കി.”കുഞ്ഞുങ്ങളുടെ പേര് എന്താണ്””സ്റ്റാറ്റസ് ഇട്ടേക്കുന്നത് വെച്ചിട്ട് അലങ്കൃതയും അദ്രിതയും ”
“ഇരട്ടകളാണോ. പെൺകുഞ്ഞുങ്ങൾ ആണോ”
ജലജയ്ക്ക് ആകാംക്ഷ ഏറി
“പെൺകുഞ്ഞുങ്ങൾ ആണ്…ഇരട്ടകൾ. പിന്നെ ഡെലിവറി കുറച് പ്രശ്നം ആയിരുന്നെന്നും ഒരെണ്ണം ഡെലിവറിയും മറ്റൊന്ന് ഓപ്പറേഷനും ആയിരുന്നെന്നാ അറിഞ്ഞത് “പിന്നെയും പിന്നെയും അവര് ഫോട്ടോകൾ മാറിമാറി നോക്കിക്കൊണ്ടിരുന്നു. അപ്പോഴും അവർ തിരിച്ചറിഞ്ഞിരുന്നില്ല ഒരിക്കലും മാപ്പർഹിക്കാത്ത തെറ്റുകളായിരുന്നു അവര് അന്നാ പെണ്ണിനോട് ചെയ്തതെന്ന്. അതിനൊക്കെ അണിയറയിൽ സ്വന്തം മകൻ തന്നെ ഒരുക്കുന്ന ചതിക്കുഴികൾ അറിയാതെ അവർ സന്തോഷിച്ചു…
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ജിതിനും ഭദ്രയും വീട്ടിലെത്തിയപ്പോൾ രാത്രിയായിരുന്നു. ആനിയും സതിയും ടിവി കാണുകയാണ്. മയി പഠിക്കുന്ന സൗണ്ട് അകത്തുനിന്ന് കേൾക്കാം. ജിത്തുവിനെയും അമ്മൂട്ടിയെയും അവിടെയെങ്ങും കാണാതെ ആയപ്പോൾ അവർ ശ്രീയുടെ അടുത്ത് ഉണ്ടാകും എന്ന് മനസ്സിലായി.നിറഞ്ഞ പുഞ്ചിരിയോടെ കയറിവരുന്ന ജിതിനെ കണ്ടപ്പോഴേ ആനിക്ക് ഭദ്രയുടെ തീരുമാനം അനുകൂലമാണെന്ന് മനസ്സിലായിരുന്നു.
“വന്നോ രണ്ടുപേരും. പ്രശ്നങ്ങളൊക്കെ തീർന്നോ”
എല്ലാ പ്രശ്നവും തീർന്നു. ഇനി എനിക്കൊന്ന് പെണ്ണ് കെട്ടണം. അത് മിന്നു വേണോ താലി വേണോ എന്നൊക്കെ നിങ്ങൾ തീരുമാനിച്ചോ. പക്ഷേ അതിന്റെ അറ്റത്ത് ജിതിൻ എന്ന പേര് ഉണ്ടാകണം.”
ജിതിന്റെ വാക്കുകളിൽ പൂത്തുലഞ്ഞ ഭദ്ര അകത്തേക്ക് കയറിപ്പോയി. അപ്പോഴേക്കും സന്തോഷത്തിന്റെ കൂട്ടച്ചിരി അവിടെ ഉയർന്നിരുന്നു…
ജിതിൻ ജിത്തുവിനെ മുറി ലക്ഷ്യമാക്കി നടന്നു. ശ്രീയുടേയും ജിത്തുവിന്റെയും നടുക്ക് കിടന്ന് ബഹളം കാണിക്കുന്ന അമ്മൂട്ടിയെ കണ്ടപ്പോൾ അവന് ചിരിവന്നു. കുഞ്ഞുങ്ങൾ രണ്ടും തൊട്ടിലിൽ നല്ല ഉറക്കമാണ്.”ഡാ ഡാ പുല്ലേ ഒന്നുമറിയാത്ത കുഞ്ഞിന്റെ നടുക്ക് കിടന്നു തന്നെ വേണം നിനക്ക് റൊമാൻസ് കാണിക്കാൻ… എടാ അവൾക്ക് ഇപ്പൊ റെസ്റ്റ് പറഞ്ഞേക്കുന്ന സമയമാണ്. മാസം രണ്ട് ആയതേ ഉള്ളൂ പ്രസവം കഴിഞ്ഞിട്ട്. ഞാൻ മമ്മിയോട് പറയുന്നുണ്ട് രണ്ടിനേം രണ്ടിടത്ത് കിടത്താൻ ആയിട്ട്. ഇല്ലെങ്കിൽ അടുത്ത വർഷം ആകുമ്പോ വേറെ തൊട്ടിൽ ഞാൻ കെട്ടേണ്ടി വരും.”
“പോടാ തെണ്ടീ””കൂടുതൽ വിളിക്കേണ്ട ഞാൻ പറയും””ഉവ്വ. നീ വിളിക്കും. ഭദ്ര സമ്മതിച്ചോ അത് പറ…””പിന്നെ സമ്മതിക്കാതെ. അധികം താമസിക്കുവൊന്നും വേണ്ട. എനിക്ക് വേഗം അവളെ കെട്ടണം. അതുകൊണ്ട് പൊന്നാങ്ങളെ വേഗത്തിൽ കാര്യങ്ങളൊക്കെ ചെയ്തു തരണം””സമ്മതിച്ചോ…”
ശ്രീ കുറച് ഉറക്കെ ചോദിച്ചതും ജിത്തു തലയിൽ കൈ വെച്ചു”എടി പതുക്കെ മിണ്ട്…കുഞ്ഞ് എണീക്കും”ജിത്തു ശാസിച്ചു.ആഹ്ടാ കുറെ കാര്യങ്ങൾ സംസാരിച്ചു അപ്പോഴേക്കും അവൾക്ക് സമ്മതമാണെന്ന് പറഞ്ഞു. എനിക്ക് അത് കേട്ടാൽ മതി. അധികം ആഡംബരം ഒന്നും വേണ്ട. ഒരു രജിസ്റ്റർ മാരേജ്. പിന്നെ പപ്പയ്ക്കും അമ്മയ്ക്കും നിർബന്ധമാണെങ്കിൽ ഒരു റിസപ്ഷൻ വയ്ക്കാം. അതിനപ്പുറത്തേക്ക് യാതൊന്നും വേണ്ട”
“എനിക്കും അതുതന്നെയാണ് നല്ലതെന്ന് തോന്നുന്നത്.എന്തൊക്കെ പറഞ്ഞാലും ഭദ്രയ്ക്ക് അതൊക്കെ ബുദ്ധിമുട്ടായിരിക്കും”ജിതിൻ ഒരു പുഞ്ചിരി നൽകി അമ്മൂട്ടിയെ പൊക്കിയെടുത്തു. ഇത് എന്ന് വിളിച്ചു കൊണ്ട് അവൾ അവന്റെ താടിക്ക് വലിച്ചു..”കുരിപ്പേ എനിക്ക് വേദനിക്കുന്നുണ്ട് കേട്ടോ”
“വേയണിക്കട്ടെ….”(വേദനിക്കട്ടെ)അമ്മൂട്ടി കുലുങ്ങിച്ചിരിച്ചു പറഞ്ഞതും ജിതിൻ അവളെ കണ്ണുരുട്ടി കാണിച്ചു…പിന്നെയും അച്ഛന്റെയും മകളുടെയും കളിചിരികൾ നീണ്ടുപോയി. അതെല്ലാം സന്തോഷത്തോടെ നോക്കി കാണുകയായിരുന്നു ശ്രീയും ജിത്തുവും …
(തുടരും…)
ഒത്തിരി സ്നേഹത്തോടെഅഗ്നിമിത്ര 🔥