May 12, 2025

ലയനം – ഭാഗം 5

രചന : സായാഹ്ന.M.

ഐയാം റ്റൂ മച്ച് സെൽഫിഷ് എബൗട്ട് യൂ ..” എന്ന ശബ്ദം കാതിൽ മുഴങ്ങി അൽപ്പനേരം നിശ്ശബ്ദനായിരുന്ന ശേഷം നിരഞ്ജൻ പറഞ്ഞു തുടങ്ങി. ആ കോളേജിലേക്കുള്ള യാത്ര..! എൻ്റെ രണ്ടു മൂന്നു ചിത്രങ്ങൾ പുറത്തിറങ്ങിയ ശേഷമായിരുന്നു അത്.അവിടേക്കുള്ള യാത്രയിൽ, കാറിൽ വെച്ചാണ് ഞാനാ മാഗസിനുകൾ പുറത്തെടുത്തത്.ആദ്യം കയ്യിൽത്തടഞ്ഞത്, അവളുടെ കവർ ചിത്രമുള്ളതും…! വല്ല മോഡലുകളുമായിരിക്കും എന്നാണ് കരുതിയത്. പക്ഷേ, തുറന്നു കഴിഞ്ഞപ്പോൾ, കവിതകളുടെയും, കഥകളുടെയും കൂട്ടത്തിലും, റാങ്ക് ഹോൾഡേഴ്സിൻ്റെ കൂട്ടത്തിലും അവളുണ്ടായിരുന്നു… ആ കോളേജിലെ ഡിഗ്രി ഫൈനൽ വിദ്യാർത്ഥിനിയാണെന്ന്, അതിൽ നിന്നു മനസ്സിലായി.

കവർ പേജു കണ്ടപ്പോ തോന്നിയത്, സിനിമയ്ക്കു പറ്റിയ മുഖം എന്നായിരുന്നു. പക്ഷേ, ഉൾപ്പേജുകൾ ആ ചിന്ത മാറ്റിക്കളഞ്ഞു.കോളേജിലെ സ്വീകരണവും, ഉദ്ഘാടനവും കഴിഞ്ഞ് അവളുടെയും സംഘത്തിൻ്റേയും, നൃത്തമുണ്ടായിരുന്നു.എൻ്റെ സിനിമയിലെ പാട്ടുകൾ ഉൾപ്പെടുത്തി മനോഹരമായ ഒരു മെഡ്ലീ… അവളുടെ പെർഫോമൻസിനു മുമ്പിൽ ഒപ്പം കളിച്ച മറ്റു കുട്ടികൾ ,സൂര്യനു മുന്നിൽ നക്ഷത്രങ്ങൾ എന്ന… പോലെ നിഷ്പ്രഭരായിപ്പോയി.ഞാൻ തന്നെയാണ് അവളെ കാണണമെന്നും പരിചയപ്പെടണമെന്നും യൂണിയൻ ഭാരവാഹികളോടു പറഞ്ഞത്. അവൾ വന്നു… ഭംഗിയുള്ള ഇളം നീല ചുരിദാറിട്ട്, അരക്കൊപ്പമുള്ള സമൃദ്ധമായ മുടി അഴിച്ചിട്ട്…!!

സത്യം പറഞ്ഞാ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല.. ” എന്ന ഡയലോഗ് ഓർമ്മ വരുന്നു…. ഇപ്പോൾ… അന്നു പക്ഷേ, ആ സിനിമ ഇറങ്ങിയിട്ടില്ല കേട്ടോ… ” നിരഞ്ജൻ ചിരിച്ചു…എന്നിട്ട് ..ആകാംക്ഷയോടെഅവതാരകൻ തിരക്കി.കസേരയിലേക്ക് ശാന്തമായി ചാരിക്കിടന്ന്, ഓർമ്മകൾ പകരുന്ന നിർവൃതി ആസ്വദിച്ചു കൊണ്ട് നിരഞ്ജൻ തുടർന്നു. പരിചയപെട്ടു. നൃത്തത്തിന് അഭിനന്ദിച്ചു..കുടുംബത്തെക്കുറിച്ച് ചോദിച്ചു.. ഒരുപാട് സംസാരിച്ചു… ആക്ടിങ് അവൾക്കു താൽപര്യമില്ലാ, നൃത്തമാണു പാഷൻ എന്നു പറഞ്ഞു അപ്പോ ഞാനും പറഞ്ഞു – ” തന്നെ അഭിനയിപ്പിക്കാൻ എനിക്കും ഉദ്ദേശമില്ലാ” എന്ന്.. “പിന്നെന്തിനാണിങ്ങനെ കത്തി വെയ്ക്കുന്ന “തെന്ന മട്ടിലൊരു നോട്ടം നോക്കിയത് ഇപ്പോഴും ഓർമ്മയിലുണ്ട്..

“അതെന്താ സാർ അങ്ങനെ പറഞ്ഞത്? ഫിലിം ഫീൽഡിലുള്ളയാൾ തന്നെ അങ്ങനെ പറയുന്നത്…” അവതാരകൻ്റെ സംശയത്തിനു മറുപടിയായി നിരഞ്ജൻ പറഞ്ഞു – “എടോ.. അവളെ കണ്ടപ്പോ തന്നെ എനിക്കൊരു സ്പാർക്ക് തോന്നിയതാ .എൻ്റെ ആദ്യ ചിത്രം ഇരുപത്തഞ്ചാം വയസ്സിലാണു പുറത്തിറങ്ങിയത്… പിന്നെ ഓരോ വർഷവും ഓരോ സിനിമകൾ. എനിക്ക് അന്ന് ഏകദേശം 27 വയസ്സ്.. ആ പ്രായത്തിനിടയിൽ സിനിമയിലും പുറത്തുമായി എത്ര സ്ത്രീകളുമായി ഇടപഴകിയിരിക്കുന്നു… അവരോടൊന്നും തോന്നാത്ത ഒരു.. ഫീൽ… ഇൻ്റിമസി….!! തിരിച്ചുപോരും മുമ്പ് ,എൻ്റെ കാർഡ് അവൾക്കു കൊടുത്തു.

അവൾക്കു സ്വന്തമായി ഫോണില്ല.. പത്തു പതിനഞ്ച് കൊല്ലം മുമ്പാണേ.. വീട്ടിൽ ഒരാൾക്ക് മൊബൈലുണ്ടായാൽത്തന്നെ ധാരാളം.ആള് ലാൻഡ് ഫോൺ നമ്പർ തന്നു… അവിടന്നു പോരുമ്പോൾ പ്രിയപ്പെട്ടതെന്തോ ഉപേക്ഷിച്ചു പോരുന്ന മനസ്സായിരുന്നു എനിക്ക്. വീട്ടിൽ വന്ന്, അമ്മയോടും അനുജത്തിയോടും പറഞ്ഞു – “എൻ്റെ യാളെ ഞാൻ കണ്ടുമുട്ടീന്ന്…””ഇൻ്ററസ്റ്റിങ്… ബാക്കി കൂടെ..” അവതാരകൻ വീണ്ടുംഇടപെട്ടു. നിരഞ്ജൻ തുടർന്നു-
ഞാൻ ഫോൺ വിളിച്ചപ്പോ ആദ്യം അവൾക്കു വിശ്വാസമില്ലായിരുന്നു. ആരോ പറ്റിക്കുന്നതാണെന്നാ പാവം കരുതിയത്.. പതിയെപ്പതിയെ വിശ്വാസമായി. പിന്നെ ഞങ്ങൾ നേരിട്ടു കണ്ടു.. ഞാനൊരു സെലിബ്രിറ്റിയായതു പുറത്തെവിടെയെങ്കിലും മീറ്റ് ചെയ്യുന്നത് റിസ്കായിരുന്നു.

അതുകൊണ്ട്, കാറുമായി ചെന്ന് ഒരു മിച്ച് ഒന്നു പട്ടണം ചുറ്റും.. അങ്ങനെയായിരുന്നു കൂടിക്കാഴ്ചകൾ.. എൻ്റെ അമ്മ, അനിയത്തി എല്ലാവരോടും അവൾ അടുത്തു .തിരിച്ച്അവർക്കും ജീവനായിരുന്നു അവളെ.ഡിഗ്രി കഴിഞ്ഞു.. പി. ജി .തീരാറാവും വരെ ആരും കൊതിക്കുന്ന പ്രണയകാലമായിരുന്നു ശനിയാഴ്ച്ചകളിലായിരുന്നു ഞങ്ങളുടെ ഫോൺ വിളികൾ ;കാരണം ,അന്ന് അവൾക്കവധിയാണ്. പേരൻ്റ്സ് ഓഫീസിൽ പോകും. സഹോദരങ്ങൾ ട്യൂഷനും പോയ്ക്കഴിഞ്ഞാൽ പിന്നെ ഞങ്ങൾ ഫോണിലാണ്…

എൻ്റെ കുറേ സിനിമകളുടെ കഥകൾ ആദ്യം കേട്ടത് അവളാണ്. ഭയങ്കര ക്രിട്ടിക്കാണ്. ബോറാണെങ്കിൽ പെണ്ണ് കൂവാനും മടിക്കില്ല.നിങ്ങൾ ആസ്വദിച്ച ചില സിനിമകളിൽ അവൾ പറഞ്ഞിട്ട് ഞാൻ കൂട്ടിച്ചേർത്ത ഭാഗങ്ങളുമുണ്ട്…!!എല്ലാത്തിൻ്റെയും അന്ത്യം കുറിച്ചത്അവൾക്കുവന്നഒരപ്രൊപ്പോസലായിരുന്നു…. ആ ലോചനകൾ വരുന്നത് എന്നോട് പറഞ്ഞിരുന്നുവെങ്കിലും, കോഴ്സ് തീരട്ടെ എന്നാണ് ഞാൻ കരുതിയത്. പെണ്ണുകാണാൻ വന്ന വീട്ടുകാർക്കെല്ലാം പരസ്പരം ഇഷ്ടപ്പെട്ടു.. പരീക്ഷ കഴിഞ്ഞോ, അതിനു മുമ്പോ വിവാഹം നടത്താൻ അവർ തീരുമാനിച്ചു.

ഞാനന്ന്, അമ്മയേം, അനിയത്തിയേം കൂട്ടി ഒരു യാത്രയിലായിരുന്നു. സൗത്തിന്ത്യയിലെ കുറേ അമ്പലങ്ങളിലേക്ക്… അതു കഴിഞ്ഞു വന്നാൽ പുതിയ സിനിമ റിലീസാണ്..കല്യാണം ഉറപ്പിക്കുമെന്നായപ്പോൾ, അവൾ വീട്ടുകാരോട് എൻ്റെ കാര്യം പറഞ്ഞു… അച്ഛനും ,അമ്മയും അമ്പരന്നു പോയി. ഞങ്ങൾ ക്ലാസ്സ് കട്ട് ചെയ്ത് കറങ്ങിയ കാര്യമൊന്നും പറയാൻ പാവത്തിനു ധൈര്യമുണ്ടായില്ല…അവൾ എൻ്റെ നമ്പറിൽ വിളിച്ചു..റിപ്ലൈ ഇല്ല… വീട്ടിലേക്കു വിളിച്ചു.. അവിടേയും ആരും ഫോണെടുത്തില്ല.. അപ്പോൾ സഹോദരങ്ങൾപറഞ്ഞുചേച്ചിയെആരോപറ്റിച്ചതാണ്.നിരഞ്ജനേപ്പോലൊരാൾക്ക് പ്രേമിച്ചു നടക്കാൻ സമയമുണ്ടോ എന്ന്. “അയ്യോ…!!”അവതാരകൻ പറഞ്ഞതിനൊപ്പം അറിയാതെ, തന്നെ ഹിമയും, നന്ദനയുമൊക്കെ പറഞ്ഞു പോയി.”ഞാൻ യാത്രയിലാണെന്ന് പറഞ്ഞിട്ടൊന്നും, അവളുടെ വീട്ടുകാർക്ക് വിശ്വാസമായില്ല…. സിനിമയിൽ തിരക്കുള്ള ഒരു സംവിധായകൻ, ഒരു മിഡിൽ ക്ലാസ് ഫാമിലിയിലെ പെൺകുട്ടിയുമായി മൂന്നു വർഷത്തോളമായി കടുത്ത പ്രണയത്തിലാണെന്ന് അവർക്ക് ഉൾക്കൊള്ളാൻ പറ്റിയില്ല എന്നതാണു സത്യം….!! ഞാനും ഒരു മിഡിൽ ക്ലാസ്സുകാരനാണെന്നത് അവർ ഉൾക്കൊണ്ടില്ല…. സിനിമാക്കാരനല്ലേ…!രണ്ടാഴ്ച വെയിറ്റ് ചെയ്യാൻ കരഞ്ഞു പറഞ്ഞു പാവം… പക്ഷേ പയ്യൻ്റെ വീട്ടുകാർക്ക്, എത്രയും വേഗം നടത്തണം എന്നൊരു ഡിമാൻ്റുണ്ടായിരുന്നു.’

പരീക്ഷ കഴിഞ്ഞാൽ നടത്താൻ പാകത്തിന്‌, പോക്കുവരവുകൾ, എൻഗേജ്മെൻ്റ് എല്ലാം തീരുമാനിക്കപ്പെട്ടു. … ഞാൻ മടങ്ങി വന്നപ്പോഴേക്കും സംഗതികളെല്ലാം കൈവിട്ടു പോയിരുന്നു.ഞാൻ നേരിട്ട് അവളുടെ അച്ഛനോടു സംസാരിച്ചു.എൻഗേജ് മെൻ്റ് വരെയെത്തിയ വിവാഹത്തിൽ നിന്നും പിന്മാറാൻ ,വാക്കു മാറ്റിപ്പറയാൻ അവർ തയ്യാറായില്ല… ഞാനൊരു സിനിമാക്കാരൻ… അവരുടെ ദാമ്പത്യങ്ങൾക്കൊന്നും അധികം ഷുവർറ്റിയില്ല… അവരെ സംബന്ധിച്ച് ബെസ്റ്റ് ഓപ്ഷൻ അവരുടെ റേഞ്ചിലുള്ള ഒരു സർക്കാരുദ്യോഗസ്ഥനായിരുന്നു….

എൻ്റെ അമ്മ നേരിട്ടു പോയി അപേക്ഷിച്ചു. പക്ഷേ, അവളുടെ അച്ഛൻ ആ വാശിയിലുറച്ചു നിന്നു…. തകർന്നു പോയത് ഞാനും, അവളും മാത്രമായിരുന്നു പുതിയ സിനിമ റിലീസായതും, ഹിറ്റ് ചാർട്ടിലേക്കു നീങ്ങുന്നതുമൊന്നും എൻ്റെ തലയിലില്ലായിരുന്നു. ഞാൻ പോയി വിളിച്ചിറക്കിക്കൊണ്ടു വന്നാൽ അത് വലിയ വാർത്തയും വിവാദവുമാകും… ഈ സംഭവങ്ങളുടെ ക്ലൈമാക്സ് അവളുടെ വിവാഹമായിരുന്നു… ഞാൻ ഒന്ന് ഓക്കേയാവാൻ ഒരുപാടു നാളെടുത്തു. സിനിമ ശ്രദ്ധിക്കാതെ, മദ്യപാനത്തിലേക്കു നീങ്ങിയപ്പോൾ അമ്മയുടെ കണ്ണീർ എന്നെ തടഞ്ഞു…

ഇപ്പോ സിനിമ മാത്രമാണ് ലോകം.. അവളുടെ ഒരുപാട് ഓർമ്മകളുണ്ടല്ലോ കൂട്ടിന്.!.. കുറേ നാൾ മുമ്പ് ഒരു ഷൂട്ടിംഗ് സെറ്റിൽ അവളുടെയച്ഛൻ എന്നെ കാണാൻ വന്നിരുന്നു… അദ്ദേഹത്തിൻ്റെ പിടിവാശി കാരണം നശിച്ചുപോയ രണ്ടു ജീവിതങ്ങൾക്കു വേണ്ടി മാപ്പു പറയാൻ..!! അവൾ, ഭർത്താവിൻ്റെ വീട്ടിൽ ഒരു വേലക്കാരിയുടെ റോൾ ഭംഗിയായി ചെയ്തു തീർക്കുന്നുണ്ടെന്നു പറഞ്ഞ് അദ്ദേഹം കരഞ്ഞു…!! ഏതാനും നിമിഷം നിരഞ്ജൻകണ്ണുകളടച്ചിരുന്നു.പിന്നെ തുടർന്നു – “കഷ്ടമല്ലേടോ എൻ്റെ പെണ്ണിൻ്റെ കാര്യം.. ഞാനൊരു സാധാരണ മനുഷ്യനെപ്പോലെ പെരുമാറിയിരുന്നുവെങ്കിൽ, അവളെ വിളിച്ചിറക്കിക്കൊണ്ടു പോന്നിരുന്നെങ്കിൽ… അവളെൻ്റെ ഭാര്യയായ്, എൻ്റെ മക്കളുടെ അമ്മയായി എന്നോടൊപ്പമുണ്ടായേനെ..!! ഭീരുത്വം.. വെറും ഭീരുത്വം…!!

സങ്കടമല്ലേ അവളുടെ കാര്യം… മറ്റൊരാളുടെ സ്പർശനത്തിൽ പൊള്ളുന്നുണ്ടാവില്ലേ അവൾക്ക്..! രാത്രിയുടെ ഏകാന്തയാമങ്ങളിൽ അവളുടെ കണ്ണിൽ നിന്നൊഴുകുന്ന ഓരോ തുള്ളിക്കണ്ണീരും എന്നെ പൊള്ളിക്കുന്നുണ്ട്….!!കൈകൾ വിടർത്തി നിരഞ്ജൻ പറഞ്ഞു – “പ്രിയപ്പെട്ടവളേ മാപ്പ്.. മോഹിപ്പിച്ചതിന് …ഒരു പാട് സ്വപ്നങ്ങൾ തന്നതിന്… ഒടുവിൽ കൈവിട്ടു കളഞ്ഞതിന്…!!”
വികാരഭരിതനായ് അൽപ്പനേരമിരുന്ന ശേഷം അവതാരകൻ്റെ നേരെ ചിരിച്ചു കൊണ്ട് നിരഞ്ജൻ അടുത്ത ചോദ്യത്തിനു തയ്യാറായി..പുതിയ സിനിമയേപ്പറ്റി ഏതാനും ചോദ്യങ്ങൾ കൂടി.. അഭിമുഖം അവസാനിക്കുമ്പോൾ അവതാരകനും, കണ്ടിരുന്നവരുംഅതേവികാരത്തിലായിരുന്നു.അത്താഴം കഴിക്കാനിരുന്ന എല്ലാപേരും ആ അഭിമുഖത്തിൻ്റെ നോവിലായിരുന്നു. മൗനം മുറിച്ച് ഹിമ പറഞ്ഞു –
“എനിക്ക് അസൂയ തോന്നുന്നു ആ പെണ്ണിനോട്. ഇത്രമാത്രം പ്രണയിക്കപ്പെടാൻ ഭാഗ്യം കിട്ടിയവൾ…!!നന്ദനയും, അത് ശരിവെച്ചു. ” ഞാനും ഓർക്കുകയായിരുന്നു എത്ര മനോഹരമായ പ്രണയമായിരുന്നു അത്…””അതിനൊക്കെ ഒരു ഭാഗ്യം വേണം. അല്ലേ ഏട്ടാ..” ഹേമന്ദ് ,ഹരികൃഷ്ണനെ നോക്കി. അയാൾ മൗനമായിരുന്ന് ശരിയാണെന്ന മട്ടിൽ തല കുലുക്കി.പാർവ്വതിയുടെ ചെവിയിൽ ആ വാക്കുകൾ മാത്രം മുഴങ്ങി – “പ്രിയപ്പെട്ടവളേ മാപ്പ്…!!”
…………………ത്രുടരും)……………………
നിരഞ്ജൻ്റെ ഭാഗം കേട്ടല്ലോ. പാർവ്വതിയുടെ ഓർമ്മകളിലൂടെ അവരുടെ പ്രണയത്തിൻ്റെ വസന്തകാല വും, വേർപാടിൻ്റെ വേദനകളും, ഇനിയും വിശദമായി അറിയാം.വായിച്ച് ഇഷ്ടമായാൽ ലൈക്ക് ചെയ്യുക. അഭിപ്രായം കമൻ്റ് ചെയ്യുക.

Leave a Reply