May 12, 2025

ജീവാംശം : ഭാഗം 02

രചന – ദിപ്സു

 

കാമുകന്റെ പ്രണയ ലേഖനത്തിനു കാത്തിരിക്കുന്ന പ്രണയിനിയെപ്പോലെ ആദിയുടെ ഓരോ മറുപടി കമന്റിനും അവൾ അക്ഷമയോടെ കാത്തിരുന്നു. അവന്റെ ഓരോ മറുപടിയും അവൾ പലവുരു വായിച്ചു നോക്കുമായിരുന്നു. ഓരോ ദിവസം കഴിയുംതോറും ആദി അവളുടെ മനസ്സിൽ അവൾപോലും അറിയാതെ കൂടുതൽ കൂടുതൽ വെരുറപ്പിച്ച്‌ തുടങ്ങിയിരുന്നു.

രണ്ടു മൂന്നു ദിവസമെങ്കിലും കൂടുമ്പോൾ ഒരു കഥ വീതം പോസ്റ്റ്‌ ചെയ്യാറുള്ള ആദിയുടെ കഥ ഒരാഴ്ചകൊണ്ട് കാണാഞ്ഞപ്പോൾ നീരുവിനൊരുപാട് സങ്കടം തോന്നി. പഠിക്കാൻ ബുക്കെടുക്കുമ്പോളെല്ലാം ആദിയെക്കുറിച്ചുള്ള ചിന്തയാണ്…നെഞ്ചിനുള്ളിൽ എന്തോ ഒരു വിങ്ങൽ തോന്നുന്നു… കോളേജിൽ ചെന്നാൽ ക്ലാസ്സിൽ ശ്രദ്ധിക്കാൻ പറ്റുന്നേയില്ല…. കൂട്ടുകാരികളുടെ കൂടെ കാന്റീനിലും കോളേജ് മൈതാനത്തുമൊന്നും പഴയപോലെ സൊറ പറഞ്ഞിരിക്കാൻ പറ്റുന്നില്ല…. എന്തുപറ്റി നീരു എന്ന് ചോദിച്ചു ഭവ്യയും മറ്റു കൂട്ടുകാരികളും പുറകെ നടക്കുന്നുണ്ട്. വീട്ടിൽ ചെന്നാൽ ചിലങ്കയോട് പോലും സംസാരിച്ചിരിക്കാൻ പറ്റുന്നില്ല. ആകെയൊരു മരവിപ്പ്….. എന്ത് പറ്റി എന്ന എല്ലാരുടെയും ചോദ്യത്തിന് സത്യസന്ധമായ മറുപടി കൊടുക്കാനില്ലാത്തതുകൊണ്ട് കതകടച്ച് മുറിക്കുള്ളിൽ ഇരിക്കാനായിരുന്നു അവൾക്കിഷ്ടം.

ആദിയുടെ കഥകളൊന്നും കാണാതെ മൂന്നാഴ്ച കഴിഞ്ഞു പോയിരിക്കുന്നു. ആദിക്കെന്ത് പറ്റിയെന്നാരോട് ചോദിക്കുമെന്നറിയാതെ അവളുടെ മനസ്സ് വിങ്ങി. ആദിയുടെ ഫ്രണ്ട് ലിസ്റ്റിൽ നോക്കിയപ്പോൾ തനിക്കറിയാവുന്ന ഒരാൾപോലും ഇല്ല. അവൾക്ക് ഭ്രാന്ത്‌ പിടിക്കുന്നപോലെ തോന്നി.
ആദിയ്‌ക്കെന്തെങ്കിലും ആപത്ത് സംഭവിച്ചുകാണുമോ എന്ന ചിന്ത അവളെ അലട്ടിക്കൊണ്ടിരുന്നു. ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത ഒന്ന് സംസാരിക്കുക പോലും ചെയ്തിട്ടില്ലാത്ത ഒരു മെസ്സേജ് പോലും അയച്ചിട്ടില്ലാത്ത അയാളെക്കുറിച്ചോർത്ത് താനെന്തിനു വിഷമിക്കണം എന്ന് ചിന്തിച്ച് സമാധാനിക്കാൻ ശ്രമിച്ചെങ്കിലും അതിനവൾക്കായില്ല. ഉറക്കമില്ലാത്ത രാത്രികൾ പലത് കഴിഞ്ഞുപോയി.

തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കുന്നത് പതിവായി. അന്നൊരു ഞായറാഴ്ച ദിവസമായിരുന്നു. ആദിയെക്കുറിച്ചുള്ള ടെൻഷൻ മനസ്സിൽ കയറി കൂടുന്നതിനു മുൻപുള്ള ഞായറാഴ്ചകളിൽ സാധാരണ എട്ട് മണി വരെ കിടന്നുറങ്ങാറുള്ളതാണ്. ഇപ്പോളതിന് സാധിക്കാറില്ല. ഉദയ കിരണങ്ങൾ ഭൂമിയിൽ പതിക്കും മുൻപ് തന്നെ അവളെഴുന്നേറ്റ് മുറിയുടെ ജനാലകൾ തുറന്നിട്ടു. പ്രഭാതത്തിലെ ഇളം കാറ്റേറ്റ് കർട്ടനുകൾ ഉലയുവാൻ തുടങ്ങി. മനസ്സാകെ കലുഷിതമാണെങ്കിലും എന്തോ ഒരു ഉണർവ് ശരീരത്തിലേക്ക് പകരുന്നപോലെ അവൾക്ക് തോന്നി. പെട്ടെന്ന് ബെഡിന്റരികിലേക്ക് ചെന്ന് മൊബൈലെടുത്ത് ഫേസ്ബുക് തുറന്ന് ആരാമം നോക്കി. അവൾക്കവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. സന്തോഷംകൊണ്ട് അവളുടെ മിഴികൾ നിറഞ്ഞു. ആദിയുടെ പുതിയൊരു കഥ പോസ്റ്റ്‌ ചെയ്തിരിക്കുന്നു.കഥ വായിക്കാൻ നിൽക്കാതെ ആദിയ്ക്കൊരു മെസ്സേജ് ടൈപ്പ് ചെയ്തു.
‘ ഹലോ മാഷേ? എവിടെയായിരുന്നു ഇത്രയും ദിവസം? എന്തേ കഥകളൊന്നും എഴുതിയില്ലേ ‘ അയക്കണോ വേണ്ടയോ എന്ന് പോലും ചിന്തിക്കാതെ അവളത് അയച്ചു.അയച്ചു കഴിഞ്ഞപ്പോളാണ് പെണ്ണിന് ബോധം വന്നത്.
‘അയ്യേ മെസ്സേജ് കാണുമ്പോൾ ആദിയെന്ത് കരുതും? ‘ അങ്ങനെയോരോന്ന് ചിന്തിച്ചെങ്കിലുംപേടിച്ചതുപോലെ ആദിയ്ക്കൊരാപത്തും വന്നില്ലാരുന്നല്ലോ എന്നോർത്തപ്പോൾ അവൾക്കൊരുപാട് സന്തോഷം തോന്നി. ആദിക്കയച്ച മെസ്സേജെടുത്തു നോക്കി. അത് ഡെലിവറായിട്ടില്ല. കഥ പോസ്റ്റ്‌ ചെയ്തിരിക്കുന്നത് രാത്രി പന്ത്രണ്ടരയ്ക്കാണ്. അപ്പോൾ ഇത്ര രാവിലെയൊന്നും ഉണരാനിടയില്ല. പ്രത്യേകിച്ച് ഞായറാഴ്ച.. അപ്പോൾ മറുപടി എന്തേലും കിട്ടുവാണെങ്കിൽ തന്നെ പത്തുമണിയെങ്കിലും ആകും. മൊബൈലും കുത്തിപ്പിടിച്ചിരുന്നിട്ട് കാര്യമില്ലാത്തതുകൊണ്ട് അത് ബെഡിലേക്കിട്ട് ജനലിന്റെ അരികിലേക്ക് ചെന്നു. അന്നത്തെ പ്രഭാതത്തിനു പതിവിനെക്കാൾ ഭംഗിയുള്ളതായി തോന്നി. കുളിരെറ്റ് നനുത്ത കവിളുകൾ ഇരു കൈയ്യാലമർത്തിക്കൊണ്ട് അവൾ മൂന്നാല് തവണ വട്ടം കറങ്ങി

‘ഒരു രാത്രി കൂടി വിടവാങ്ങാവേ ‘ എന്ന പാട്ട് മൂളിക്കൊണ്ട് ഫ്രഷാ കാൻ അവൾ ബാത്‌റൂമിൽ കയറി. ബാത്‌റൂമിൽ നിന്നിറങ്ങി താഴേക്ക് പോകും മുൻപേ മെസ്സേജ് എന്തെങ്കിലും വന്നോ എന്ന് ഒന്ന് കൂടി നോക്കി. അവൾ ചെന്നപ്പോൾ അമ്മ ചായ ഇട്ടുകൊണ്ട് നിൽക്കുകയാണ്. അമ്മയെ പുറകിൽ നിന്ന് കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ കൊടുക്കുമ്പോൾ എന്തെങ്കിലും ടെൻഷൻ നീരു മോളുടെ മനസ്സിലുണ്ടോയെന്ന് ചിന്തിച്ച് വിഷമിച്ചു നിന്നിരുന്ന അവർക്കത് വലിയൊരാശ്വാസമായി. കുറച്ചു കഴിഞ്ഞപ്പോൾ ചിലങ്കയും ഏഴുന്നേറ്റ് വന്നു. പിന്നെയവിടെയൊരു മേളമായിരുന്നു.താനയച്ച മെസ്സേജ് ആദി വായിച്ചോ എന്നിടയ്ക്കിടയ്ക്ക് നോക്കാനും അവൾ മറന്നില്ല.

വൈകിട്ട് വരെയും ആദി തന്റെ മെസ്സേജ് നോക്കാത്തതിൽ അവൾക്ക് സങ്കടം തോന്നി.രാവിലെ വായിക്കാഞ്ഞ ആദിയുടെ കഥ വായിച്ചുകൊണ്ടിരിക്കുമ്പോളാണ് ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നത്. തുറന്നു നോക്കിയപ്പോൾ ആദിയുടെ മെസ്സേജാണ്. ഒരു സ്മൈലി മാത്രം. അതുകണ്ടപ്പോൾ അവൾക്ക് ദേഷ്യം വന്നു.’ എന്തൊരു ജാഡ. മനുഷ്യനിവിടെ തീ തിന്നു ജീവിച്ചതൊക്കെ ഈ മനുഷ്യനെ ഓർത്തിട്ടാരുന്നല്ലോ. എന്തെങ്കിലും ഒരു രണ്ടു വാക്ക് ഇടുന്നേനു പകരം ഇട്ടേക്കുന്നത് കണ്ടില്ലേ ഒരുണക്ക സ്മൈലി ‘ അവളിരുന്നു പിറുപിറുത്തു.
ആ ദേഷ്യത്തിൽ വായിച്ചുകൊണ്ടിരുന്ന അവന്റെ കഥ പാതി വഴിയ്ക്ക് നിർത്തി. ഗ്രൂപ്പിൽ നിന്ന് മാറി ഫേസ്ബുക്കിൽ വെറുതെ തോണ്ടിക്കൊണ്ടിരിക്കുമ്പോൾ വീണ്ടുമൊരു നോട്ടിഫിക്കേഷൻ വന്നു.

‘ആദിയുടെ മെസ്സേജാണല്ലോ ‘ അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.

” അല്പം തിരക്കായിപ്പോയി. ഒരു എക്സാം ഉണ്ടായിരുന്നു. അതിന്റെ പുറകെ ആയിരുന്നു ”

” എന്ത് എക്സാം? പഠിക്കുവാണോ “?

“പഠിത്തമൊക്കെ കഴിഞ്ഞു. ഇപ്പോൾ ജോലിക്ക് വേണ്ടി ശ്രമിക്കുന്നു ”

“ഉം..എന്നിട്ട് എക്സാം എങ്ങനെ ഉണ്ടായിരുന്നു? ”
“കുഴപ്പമില്ലായിരുന്നു. ചെറിയൊരു പ്രതീക്ഷയുണ്ട് ”

നീരജ എന്ത് ചെയ്യുന്നുവെന്നും നാടെവിടെയെന്നും വീട്ടുകാരെക്കുറിച്ചുമെല്ലാം അവൻ ചോദിച്ചറിഞ്ഞു. പിന്നീടെല്ലാ ദിവസവും രണ്ടാളും മെസ്സേജയക്കാൻ തുടങ്ങി.

” എന്റെ ഒരുപാട് ഫോട്ടോ നീരു കണ്ടിട്ടുണ്ട്. പക്ഷേ ഞാൻ ഇയാളുടെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല. ആ ഫേസ്ബുക്കിലെ പ്രൊഫൈൽ പിക്ച്ചറായി ഇട്ടിരിക്കുന്ന പൂവ് മാറ്റി ഇയാളുടെ ഒരു ഫോട്ടോ ഇട്ടു കൂടെ. ഞാനൊന്ന് കണ്ടിട്ട് മാറ്റിക്കോളു. അല്ലെങ്കിൽ ഒരു ഫോട്ടോ എനിക്കയച്ചു തന്നാലും മതി. എന്നെ വിശ്വാസമുണ്ടെങ്കിൽ മാത്രം…. ”

അവന്റെ മെസ്സേജിന് മറുപടിയിടാതെ അവൾ മെസ്സഞ്ചറിൽ നിന്ന് പെട്ടന്ന് പോയി.അര മണിക്കൂർ കഴിഞ്ഞപ്പോൾ അവൾ ആദിയ്ക്ക് അവളുടെ ഫോട്ടോഅയച്ചുകൊടുത്തു. അധികം താമസിയാതെ അവർ ഫോൺ നമ്പറുകൾ കൈമാറി മെസ്സഞ്ചറിൽ നിന്ന് വാട്സാപ്പിലേക്ക് ചേക്കേറി .ദിവസം ചെല്ലുന്തോറും അവരുടെ ബന്ധം വളർന്നുകൊണ്ടിരുന്നു.
നീരു അവളുടെ കഥകളൊക്കെ ആദിക്ക് അയച്ചുകൊടുക്കുകയും ആദിയുടെ നിർബന്ധ പ്രകാരം അതൊക്കെ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യുകയും ചെയ്തു. അങ്ങനെ നീരുവും ഗ്രൂപ്പിലൊരുപാട് ആരാധകരുള്ള എഴുത്തുകാരിയായി മാറി. പ്രണയത്തിനും എഴുത്തിനുമിടയ്ക്ക് നീരുവിന്റെ പഠനം ഉഴപ്പാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിനിടയിൽ വിനു എന്നൊരു പയ്യൻ നീരുവിന്റെ നമ്പറോപ്പിച്ച് ശല്യം ചെയ്യാൻ തുടങ്ങി. ആദ്യമൊക്കെ അവൾ തന്നെ അവനോട് വിളിച്ച് ശല്യപ്പെടുത്തരുതെന്ന് പറഞ്ഞെങ്കിലും അവനത് കേൾക്കാതെ വിളിതുടർന്നു.

” ഞാൻ കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു. എന്തോ ഒരു കാര്യം തന്നെ അലട്ടുന്നുണ്ടല്ലോ. എന്നിൽ നിന്നെന്തോ മറച്ചു വയ്ക്കുന്നപോലെയും തോന്നുന്നുണ്ട് ”

നീരുവിന്റെ സംസാരത്തിൽ എന്തോ വിഷമം തോന്നിയിട്ട് ആദി ചോദിച്ചു.

” ഏയ്‌.. ഒന്നുമില്ല ആദിയേട്ടാ.. ഏട്ടന് വെറുതെ തോന്നുന്നതാ ”

” നീരു എന്നോട് കള്ളം പറയണ്ട. നേരിട്ട് നമ്മളിതുവരെ കണ്ടിട്ടില്ലെങ്കിലും നിനക്കെന്തെങ്കിലും മാറ്റമുണ്ടെങ്കിൽ എനിക്കത് മനസ്സിലാകും.”

” ആദിയേട്ടാ അത്… ഒരാൾക്ക് എവിടുന്നോ എന്റെ നമ്പർ കിട്ടി. അയാളെന്നും എന്നെ വിളിച്ചു ശല്യപ്പെടുത്തുവാ. വിളിക്കരുതെന്ന് എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല ”

” കൊള്ളാം.. നീ എന്നിൽ നിന്നൊന്നും മറച്ചു പിടിക്കില്ലെന്നാണ് ഞാൻ കരുതിയിരുന്നത് ”

” ഏട്ടന് വിഷമം ആകേണ്ടന്ന് കരുതിയാ ഞാൻ… ”

” വിഷമം അല്ല.. ദേഷ്യമാണ് വരുന്നത്.. ഏതവനാണ് എന്റെ പെണ്ണിനെ… ” ആദിയുടെ ശബ്ദത്തിൽ കോപം നിറഞ്ഞു നിന്നു.

” പേര് വിനു. എവിടുത്തുകാരനാണെന്ന് എന്നറിയില്ല. അവനെന്നെ ഇഷ്ടമാണെന്ന്. അവനെയല്ലാതെ വേറെ ആരെയും കല്യാണം കഴിക്കാൻ എന്നെ സമ്മതിക്കില്ലെന്ന്..”സങ്കടം കൊണ്ട് അവളുടെ വാക്കുകൾ ഇടറി.

” നീ അവന്റെ നമ്പറൊന്ന് എനിക്കയച്ചേ. ഇപ്പോൾ തന്നെ അവന്റെ അഹങ്കാരം തീർത്തുകൊടുക്കാം ”

നമ്പർ കിട്ടിയ ഉടനെ ആദി വിനുവിനെ പലതവണ വിളിച്ചച്ചെങ്കിലും അവൻ കാളെടുത്തില്ല.

എത്ര വിളിച്ചിട്ടും അവൻ ഫോണെടുത്തില്ലെന്ന് ആദി നീരുവിനെ വിളിച്ച് പറഞ്ഞു

” നമുക്ക് സൈബർ സെല്ലിൽ കൊടുക്കാം. നീ വിഷമിക്കണ്ട ”

“അയ്യോ അതൊന്നും വേണ്ട. അതൊക്കെ പിന്നെ ആകെ പ്രശ്നമാകില്ലേ?”

“എന്റെ നമ്പർ മാറ്റിയാലോ?”

” എലിയെ പേടിച്ച് ഇല്ലം ചുടണോ? ”

“അതാ നല്ലതെന്ന് തോന്നുന്നു. ഞാൻ നാളെത്തന്നെ വേറൊരു സിം എടുക്കാം ”

” എങ്കിൽ അങ്ങനെ ചെയ്യ്. മോൾ വിഷമിക്കണ്ട. എന്തിനും ഏട്ടനുണ്ട് കൂടെ. എന്നെ വിഷമിപ്പിക്കണ്ട എന്ന് കരുതി നിന്റെ പ്രശ്നങ്ങൾ എന്നോട് മറച്ചു വയ്ക്കരുത്. അതാണെനിക്ക് വിഷമം ”
“ശരി ഏട്ടാ. ഇനിയും എന്തെങ്കിലുമുണ്ടായാൽ പറയാതിരിക്കില്ല…”

തുടരും…

Leave a Reply