May 12, 2025

അവിരതം: ഭാഗം 8

രചന : അഗ്നിമിത്ര

മനസ്സ് വല്ലാതെ പിടയ്ക്കുന്നുണ്ടെങ്കിലും കല്യാണത്തിന്റെ കാര്യമെങ്കിലും അന്വേഷിക്കണം എന്നൊരു തീരുമാനം മനസ്സിൽ ഊട്ടി ഉറപ്പിച്ചാണ് പ്രദക്ഷിണ ക്ലാസ്സ്‌ മുറിയിലേയ്ക്ക് ചെന്നത്.”ആഹ് ടീച്ചറോ… എന്താ ടീച്ചറെ എന്തെങ്കിലും ആവശ്യമുണ്ടോ “”വ്… വെറുതെ. “ക്ലാസ്സിന്റെ വാതിൽക്കൽ വെപ്രാളത്തോടെ നിൽക്കുന്ന പ്രദക്ഷിണയെ കണ്ടാണ് നിഹിതിന്റെ ചോദ്യം.. തീരുമാനിച്ചുറപ്പിച്ചതെങ്കിലും ചോദിക്കാൻ വാക്കുകൾ തേടിയവൾ നിസ്സഹായ ആയി നിന്നു.”ക്യാമ്പ് കഴിഞ്ഞതല്ലേ ക്ലാസ്സ്‌ ഒന്ന് ചെക്ക് ചെയ്യാൻ വന്നതാ. അവിടെ എല്ലാം കഴിഞ്ഞോ “”നടക്കുന്നു… ഞാൻ എന്തെങ്കിലും സഹായിക്കണോ “”ഏയ്‌ വേണ്ട. കഴിഞ്ഞു. ഇത്രയും നേരം പീറ്റർ സാർ ഉണ്ടായിരുന്നു. എല്ലാം ഒതുക്കി കഴിഞ്ഞ് സാറിപ്പോൾ പോയതേ ഉള്ളു ”

“മ്മ്… സാർ ഇപ്പോൾ ഫ്രീ ആണോ “ആഹ്ടോ… “”നമുക്കൊന്ന് നടന്നാലോ “കിതച്ചു തുടങ്ങിയ ശബ്ദത്തെ അവൾ കൈയിലൊതുക്കാൻ നോക്കി.”പിന്നെന്താ… ഒരു മിനിറ്റ് ഇതൊന്ന് പൂട്ടിയേക്കട്ടെ. ഇല്ലെങ്കിൽ പട്ടിയോ മരപ്പട്ടിയോ കയറും “നിഹിത് ക്ലാസ്സ്‌ റൂമിന്റെ ഡോർ അടച് കുറ്റിയിട്ട് അവൾക്കൊപ്പം നടന്നു. നിശബ്ദമായ ക്ലാസ്സ്‌ മുറികൾ… നിശ്ചലമായ വരാന്തകൾ. സന്ധ്യ അതിന്റെ വർണ്ണ കൂട്ടുകൾ ഒരുക്കി പ്രകൃതിയെ മനോഹരിയാക്കി തുടങ്ങിയിരിക്കുന്നു…”എന്താ ടീച്ചറെ ഒരു നിശബ്ദത. എന്നോട് എന്തെങ്കിലും പറയാനുണ്ടോ “പ്രദക്ഷിണ ഒന്ന് വെപ്രാളപ്പെട്ടു. ഇടം കണ്ണിട്ടവൾ അവനെയൊന്ന് നോക്കി. ചുണ്ടിൽ ഒരു ചിരിയുണ്ട്. കുസൃതിയാണോ ആ വേദമുഖത്ത്??

“സാറിന്റെ കല്യാണം ആയെന്നൊക്കെ പറയുന്നു ”
“കല്യാണമോ… ഹേയ്. ഇല്ലെടോ. അമ്മ അതിനെ കുറിച് സംസാരിച്ചു തുടങ്ങിയിട്ടേ ഉള്ളു. പിന്നെ പ്രായം ഇരുപത്തിയേഴ്‌ ആയില്ലേ… “”സാറിനോട് ഞാനൊരു കാര്യം ചോദിച്ചോട്ടെ നെഞ്ച് ഒന്നിടിച്ചു.
“പിന്നെന്താ “”നിഹിതിന്…. സോറി സാറിന് എന്നോട്‌ എന്തെങ്കിലും പറയാനുണ്ടോ “എനിക്കോ… എനിക്കെന്ത് പറയാനാ. ഒന്നൂല്ലടോ “”ഒന്നും പറയാനില്ലേ “കണ്ണൊന്നു നിറഞ്ഞതുപോലെ”ഇല്ല… എന്താടോ… താൻ എന്താ ഉദ്ദേശിക്കുന്നെ ” എനിക്ക് നിഹിതിനെ ഇഷ്ടമാണ്. സാറിന് എന്നെ ഭാര്യയായി സ്വീകരിച്ചൂടെ ”

നിഹിത് അവളെയൊന്ന് നോക്കി… അത്ഭുതമോ ആകാംക്ഷയോ അതോ മറ്റെന്തെങ്കിലുമൊ?.തനിക്ക് നേരെ നീണ്ട മിഴികളിൽ പ്രണയം തിരഞ്ഞവൾ അവന്റെ കണ്ണിലേയ്ക്ക് തന്നെ നോക്കി നിന്നു.What you Mean Pradhakshina””എനിക്ക് സാറിനെ ഇഷ്ടമാണ്. I mean Love. എന്നെ ഭാര്യയായി സ്വീകരിച്ചൂടെ “താനെന്താടോ കുഞ്ഞ് കളിക്കുവാണോ… “അവൻ തമാശ പോലെ ഒന്ന് ചിരിച്ചു. ആ ചിരിയിൽ പോലും പ്രണയിനിയെ കളിപ്പിക്കുന്ന ഒരു കാമുക ഭാവമാണ് അവൾ തിരഞ്ഞത്. ഈ തമാശകൾക്ക്… പേടി പെടുത്തലുകൾക്ക് ഒടുവിൽ നിന്നെ എനിക്ക് ഒത്തിരി ഇഷ്ടമാണ് പ്രദക്ഷിണ എന്ന് പറയുന്നൊരു നിഹിതിനെ.

“I am serious Nihith. സാറിന് വിവാഹം ആലോചിക്കാൻ തുടങ്ങിയെന്നു കേട്ടു. ഇനി ഒന്നും മറച്ചുവെച്ചിട്ട് കാര്യം ഇല്ലല്ലോ . “ഇത്രയൊക്കെ പറയാൻ ധൈര്യം എവിടുന്ന് കിട്ടിയെന്ന് ചോദിച്ചാൽ അറിയില്ല. ഒരുപക്ഷെ സ്വന്തമാകുമെന്ന വിശ്വാസത്തിൽ ആയിരിക്കാം.എന്നാൽ നിഹിത് ആകട്ടെ അപ്രതീക്ഷിതമായി എന്തോ കേട്ടത് പോലെ അവളെ നോക്കി.” എന്താടോ താനീ പറയുന്നത്. എനിക്ക് തന്നോട് അങ്ങനെയൊന്നും തോന്നിയിട്ടില്ല. പ്രണയം പോയിട്ട് ഒരു അട്ട്രാക്ഷൻ പോലും ഉണ്ടായിട്ടില്ല. നീ എന്റെ നല്ലൊരു സുഹൃത്ത് മാത്രമാണ് പ്രദക്ഷിണ. തന്നെ ആ ഒരു സ്ഥാനത്തിന് അപ്പുറം മറ്റൊരു സ്ഥാനത്തേയ്ക്കും പ്രതിഷ്ടിക്കാൻ എനിക്കാവില്ല.”

അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. നെഞ്ചിലെന്തോ പോറി വരച്ചത് പോലെ. കൈവെള്ളയിൽ കൊണ്ടുനടന്ന പ്രണയം അത് കൈവിട്ട് അകലുന്നതുപോലെ.”എനിക്ക്… എനിക്കൊത്തിരി ഇഷ്ടാ നിഹിത്… എപ്പോഴാ എങ്ങനെയാ എന്നൊന്നും എന്നോട് ചോദിക്കരുത്. എനിക്കറിയില്ല. പക്ഷെ എപ്പോഴോ എനിക്ക് ഇഷ്ടം തോന്നി. അസി പറഞ്ഞപ്പോഴും… ഈ സ്കൂളിലെ അധ്യാപകർ പറഞ്ഞപ്പോഴും ഒന്നും ഞാൻ ഒന്നും വിശ്വസിച്ചിരുന്നില്ല. പക്ഷെ എന്റെ പ്രവർത്തികൾ… എന്റെ കണ്ണുകൾ… മനസ്സ്… നെഞ്ചിടിപ്പ് അതെല്ലാം എന്നോട് പറഞ്ഞു നിഹിത് നീ… നീയെന്റെ പ്രാണൻ ആണെന്ന് ”

അവന്റെ നെറ്റിയിലെ ഞരമ്പുകൾ പിടഞ്ഞു കയറുന്നത് അവൾ കണ്ടു.”താനെന്താ ഈ പറയുന്നത്. എനിക്ക് തന്നോട് ഒരു സുഹൃത്തിനപ്പുറം വേറൊരു സ്ഥാനവും എന്റെ മനസ്സിൽ ഇല്ല. ഇനി തന്റെ കാര്യം. തനിക്ക് എന്നോട് പ്രണയമാണെന്ന് പറഞ്ഞില്ലേ… അത് തന്റെ തോന്നലാടോ. ചെറിയൊരു അട്ട്രാക്ഷൻ. അത് ഇനി വളർത്തണ്ട… നടക്കില്ലെന്ന് അറിഞ്ഞുകൊണ്ട് എന്തിനാണ് വെറുതെ…. നമുക്ക് നല്ല സുഹൃത്തുക്കൾ ആയിരിക്കാം ”

“അട്ട്രാക്ഷനോ… അട്ട്രാക്ഷൻ ആയിട്ടാണോ നിഹിതിന് തോന്നിയെ… നോക്ക്… എന്റെ കണ്ണിലോട്ട് നോക്ക് നിഹിത്… ഈ കണ്ണിൽ നിനക്ക് ഒന്നും കാണാൻ സാധിക്കുന്നില്ലേ… നോക്ക്… നിന്നെ കാണുമ്പോൾ എന്റെ കണ്ണിൽ നിറയുന്ന ഭാവങ്ങളാ എല്ലാവർക്കും മനസ്സിലാക്കി കൊടുത്തത്. പ്രദക്ഷിണയുടെ പ്രാണനാ നിഹിതെന്ന്. നീ അറിഞ്ഞില്ലേ നിഹിത്… നീ മാത്രം അതറിഞ്ഞില്ലേ… എല്ലാവരും അറിഞ്ഞിട്ടും നീ മാത്രം അറിഞ്ഞില്ലേ നിഹിത്…. എനിക്കൊത്തിരി ഇഷ്ടവാ നിഹിത് “ദേഷ്യത്തോടെ അവന്റെ ഷർട്ടിൽ പിടിച്ചുലച്ചു കൊണ്ടായിരുന്നു അവളുടെ ചോദ്യങ്ങൾ. പ്രാണനെക്കാൾ വലുതായി കാത്തു സൂക്ഷിക്കുന്ന പ്രണയത്തിനെ വെറും ആകർഷണമെന്ന് പ്രിയപ്പെട്ടവൻ തന്നെ പറയുമ്പോൾ ഏത് പ്രണയിനിയാണ് പ്രതികരിക്കാതിരിക്കുക?.

കണ്ണുകൾ നിറഞ്ഞൊഴുകുമ്പോഴും അത്രമേൽ കൊതിയോടെ… പ്രതീക്ഷയോടെ വാക്കുകൾ പെറുക്കി… തന്റെ പ്രണയത്തിന്റെ ആഴം അവനെ അറിയിക്കുകയായിരുന്നു അവൾ. ദേഷ്യത്തിൽ തുടങ്ങി സങ്കടത്തിന്റെ തീവ്രതലത്തിലൂടെ കടന്ന് നിസ്സഹായതയിൽ എത്തപ്പെട്ടിരുന്നവൾ.”Stop it Pradhakshina… “ദേഷ്യത്തോടെ അവളുടെ കൈകൾ അവൻ തട്ടിമാറ്റി. ആ അകറ്റൽ അവന്റെ ജീവിതത്തിൽ നിന്ന് കൂടിയാണെന്ന് അവൾ ആ നിമിഷം മനസ്സിലാക്കുകയായിരുന്നു.

“നിഹിത്… നീ വേറെ ഒന്നും ആലോചിക്കേണ്ട നിഹിത്… നിനക്ക് ഒരു പരിചയവും ഇല്ലാത്തൊരു കുട്ടിയെ അല്ലെ നീ വിവാഹം കഴിക്കുന്നത്. അത് ഞാനായിക്കൂടെ… നീയെന്നെ സ്നേഹിക്കുന്ന കാലം വരെ ഞാൻ കാത്തിരുന്നോളാം നിഹിത്. എന്നെ… എന്നിങ്ങനെ ആട്ടിയകറ്റല്ലേ “”മതി പ്രദക്ഷിണ. ഞാൻ പറഞ്ഞുകഴിഞ്ഞു നീയെനിക്കെന്റെ സുഹൃത്ത് മാത്രമാണ്. നിനക്കും അങ്ങനെ തന്നെയാവണം. നമുക്ക് നല്ല സുഹൃത്തുക്കൾ ആവാം. അത് മതി. അതാണ് നല്ലത്. അത് മാത്രമാണ് നല്ലത്. ”

ദേഷ്യം വന്നെങ്കിലും പരമാവധി ശാന്തതയോടെ പറഞ്ഞിട്ട് നിഹിത് സ്റ്റാഫ്‌ റൂമിലേക്ക് നടന്നു. അതെ സമയം നിഹിതിനോട് സംസാരിക്കാൻ പോയിട്ട് നേരം ഏറെ ആയിട്ടും കാണാത്തവളെ തേടി അസി ക്ലാസ്സ്‌ റൂമുകൾ തേടി നടന്നു.തകർന്നടിഞ്ഞവളെ പോലെ വരാന്തയിലെ തൂണിൽ ചാരി ഇരിക്കുന്നവളെ കണ്ട് അസി ഒന്ന് ഞെട്ടി.”ദക്ഷി…””എന്നോട് സുഹൃത്തായിരിക്കാമെന്ന് പറഞ്ഞു അസി. അട്ട്രാക്ഷൻ മാത്രം ആകുമെന്ന് പറഞ്ഞു അസി. എനിക്ക് നോവുന്നടാ… തിരസ്കരണത്തിന് ഇത്ര വേദന ഉണ്ടോ… ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ.. ഞാൻ സ്നേഹിക്കില്ലായിരുന്നു അസി… അല്ല ഞാൻ സ്നേഹിച്ചതല്ലല്ലോ… അറിയാതെ സ്നേഹിച്ചു പോയതല്ലേ… ഞാൻ പോലും അറിയാതെ സ്നേഹിച്ചു പോയതല്ലേ… ”

“കരയല്ലേ… അവൻ ചിലപ്പോൾ പെട്ടെന്ന് കേട്ട ഷോക്കിൽ പറഞ്ഞതാവും. നിന്റെ പ്രണയത്തിന്റെ ആഴം മനസിലായി കാണില്ല അവന്. ഞാൻ സംസാരിക്കാം “”വേണ്ട അസി… വേണ്ട. ഞാൻ… ഞാൻ ഈ വേദന അനുഭവിച്ചോളാം. അച്ഛൻ എപ്പോഴും പറയാറുണ്ട് അർഹത ഇല്ലാത്തത് ആഗ്രഹിക്കരുത്. അത് നമ്മളെ നോവിക്കുമെന്ന് . ഞാൻ എനിക്ക് അർഹത ഇല്ലാത്തതാണോ സ്നേഹിച്ചേ… അല്ലേലും പ്രദക്ഷിണയ്ക്ക് എന്ത് യോഗ്യതയാ ഉള്ളെ… ഒരു യോഗ്യതയും ഇല്ല “പൊട്ടി കരഞ്ഞുപോയവൾ. ഇരുൾ മൂടി തുടങ്ങിയിരിക്കുന്നു. അവളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ അസി ഇരുന്നു.

“അസി… എന്നെ… എന്നെയൊന്ന് വീട്ടിൽ കൊണ്ടേ ആക്കാമോ… എനിക്ക് വയ്യ അസി. നെഞ്ചിൽ എന്തോ പോലെ… കുത്തി കൊള്ളുന്ന പോലെ… ഞാൻ ഞാനിത്രത്തോളം നിഹിതിനെ സ്നേഹിച്ചിരുന്നോടാ..”അത് തന്നെയാണ് ഞാനും ആലോചിക്കുന്നതെന്ന് അവന് പറയാൻ തോന്നി… പറയുവതെങ്ങനെ.”ദക്ഷി…. ഒന്നൂല്ലടാ… കരയല്ലേ… ദാ ഈ രൂപത്തിൽ വീട്ടിലേക്ക് പോയാൽ എങ്ങനെയാ… മുഖമൊക്കെ പോയി കഴുകി വാ… എല്ലാം ശരിയാക്കാം. ഞാനല്ലേ പറയുന്നേ ”

അസി പറഞ്ഞിട്ടും അങ്ങനെ തന്നെയിരുന്നവൾ.
“ഞാൻ വരണോ കൂടെ… ഒറ്റയ്ക്ക് പോകുവോ മുഖം കഴുകാൻ “”ഞാൻ പൊയ്ക്കോളാം “അവൾ പതിയെ എഴുന്നേറ്റു. എത്ര തുടച്ചിട്ടും വീണ്ടും ഒഴുകിയിറങ്ങുന്ന കണ്ണീർ തുള്ളികൾ അവളുടെ നോവിന്റെ ആഴിയെ എടുത്തു കാണിച്ചു.ബാഗ് എടുക്കാൻ സ്റ്റാഫ്‌ റൂമിലേയ്ക്ക് ചെന്നപ്പോൾ നിഹിത് അവിടെ ഇരിപ്പുണ്ട്. അസിയ്ക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു.”അശ്വന്ത് “പ്രദക്ഷിണയുടെ ബാഗും തന്റെ ബാഗും എടുത്ത് തിരിഞ്ഞതും നിഹിത് അവനെ വിളിച്ചു.”മ്മ് “”പ്രദക്ഷിണയെ പറഞ്ഞു മനസ്സിലാക്കിക്കണം. അവൾ എന്റെ നല്ലൊരു സുഹൃത്ത് മാത്രമാണ് അശ്വന്ത്. ഇതൊക്കെ ഒരു തോന്നലാണ്. അത് അവൾ സമ്മതിക്കാഞ്ഞിട്ടാണ്. ഒരു ആകർഷണം അതിനപ്പുറം ഒന്നുമില്ലടോ ”

“കഴിഞ്ഞോ നിഹിത്… നീ റിജക്റ്റ് ചെയ്തത് ഞാൻ അംഗീകരിക്കുന്നുണ്ട്. അവളെ സ്നേഹിക്കണോ വേണ്ടേ എന്നൊക്കെയുള്ളത് നിന്റെയിഷ്ടം. പക്ഷെ…. അവളുടെ പ്രണയത്തെ വെറും ആകർഷണം ആക്കി മാറ്റരുത് നീ. കാരണം അവൾ നിന്നെ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ മുതൽ ദക്ഷിയിൽ ഉണ്ടായ മാറ്റങ്ങൾ ഞാൻ കണ്ടിട്ടുള്ളതാണ്. അവളെക്കാൾ മുന്നേ ഞാൻ അറിഞ്ഞിട്ടുള്ളതാണ് അവൾക്ക് നിന്നോടുള്ള പ്രണയം. ഞാനെന്നല്ല. ഈ സ്കൂളിലെ മിക്ക അധ്യാപകരും അത് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്തിനേറെ നീ വരെ പറഞ്ഞിട്ടുണ്ട് അവളുടേത് പ്രണയമാണെന്ന്. ഇനിയും തെളിവ് വേണോ നിനക്ക്. ”

ദക്ഷിയുടെ സങ്കടവും നിഹിതിന്റെ സംസാരവും കാരണം ആകെ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു അസി. അവൻ ദേഷ്യത്തോടെ പ്രദക്ഷിണയുടെ ബാഗിൽ നിന്ന് അവളുടെ ഡയറിയെടുത്ത് നിഹിതിന്റെ മുന്നിലേക്ക് ഇട്ടു.
“നോക്ക് നീ… നീയാണ്… ഇതിൽ മുഴുവൻ നീയാണ്. നീ മാത്രം. നിന്നോടുള്ള പ്രണയം. നീ സ്വീകരിക്കേണ്ട. പക്ഷെ അതിങ്ങനെ…”
പാതിയ്ക്ക് പറഞ്ഞവൻ നിർത്തി. തന്റെ മുന്നിൽ ഇരിക്കുന്ന ഡയറിയിലേയ്ക്ക് നിഹിതൊന്ന് നോക്കി. മിക്കപ്പോഴും പ്രദക്ഷിണയുടെ ടേബിളിൽ ഇരിക്കുന്ന ആ ഡയറി അവന് മനസ്സിലാവാതിരുന്നില്ല. വിറയലോടെ അവനാ ഡയറി തുറന്നു…

ആദ്യപേജിൽ പ്രണയാർദ്രയായി ആരെയോ കാത്തിരിക്കുന്ന… പ്രണയിനിയുടെ ഭാവങ്ങൾ നിറഞ്ഞു നിൽക്കുന്ന പ്രദക്ഷിണ. ആ കണ്ണിലെ പ്രണയത്തിന് പോലും എന്ത് നിഷ്കളങ്കതയാണ്.
അവനാ ചിത്രത്തിലേയ്ക്ക് ഒന്ന് നോക്കി പോയി. ഒത്തിരി തവണ താളുകൾ മറിച്ചത് കൊണ്ടാവണം ആ ചിത്രത്തിന് ചുളിവുകൾ വീണിരുന്നു. ഒരുപക്ഷെ അത് ഈ നിമിഷത്തെ പ്രദക്ഷിണ ആയിരിക്കണം. അവളും നിലയില്ലാ കയത്തിലെന്ന പോലെ ശ്വാസം മുട്ടുകയല്ലേ?. കഴിഞ്ഞു പോയ നിമിഷങ്ങളിലെ സംഭവങ്ങൾ അവളുടെ ഹൃദയത്തിന്റെ ഉള്ളറകളിലും ചുളിവ് വീഴ്ത്തിയിരിക്കണം!!!

വിറയലോടെ അവൻ അടുത്ത പേജ് എടുത്തു… ശൂന്യത. അടുത്തപ്പേജിലും അതെ ശൂന്യത. എന്തിനവൾ രണ്ട് താൾ ഒഴിച്ചിട്ടു?. അവനത് ചിന്തിക്കാതെ ഇരിക്കില്ല.. ചിന്തിച് പോകും. അത്രമേൽ പഴക്കം ആ താളുകൾ ഓരോന്നിലും ഉണ്ട്.അടുത്തതായി എടുത്ത താളിൽ വടിവൊത്ത അക്ഷരങ്ങളിൽ എഴുതിയിരിക്കുന്ന വാക്യങ്ങൾ. ധൃതിയിൽ മറിച്ചത് കൊണ്ടാവണം ഇടയ്ക്കുള്ള ഏതോ താളാണ് അവന് മുന്നിൽ തുറക്കപ്പെട്ടത്. നിഹിത് വായിച്ചു തുടങ്ങി…

“”എന്റെ പ്രണയം… നീയറിഞ്ഞാൽ പോലും അതിന്റെ മനോഹാരിത നഷ്ടപ്പെടുമെങ്കിൽ… അത് എന്നിൽ തുടങ്ങി… എന്നിൽ അവസാനിക്കട്ടെ.””
“”ഇനിയൊരു വർഷസന്ധ്യയിൽ… ഒരു കുടക്കീഴിൽ നിന്നോടൊപ്പം ഒരു മഴപെയ്ത്ത് കണ്ടു നടക്കുവാൻ കൊതിയേറെയാണ്. പക്ഷെ!!! ആ സന്ധ്യയിലേയ്ക്കുള്ള ദൂരമേറെയും!!!””””ഹൃദയത്തിൽ ആരുമറിയാതെ ഞാനൊരു പവിഴമല്ലി മൊട്ടിനെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അദ്ദേഹമെന്റെ മനസ്സിൽ നിറയുമ്പോഴെല്ലാം അവ പെറ്റുപെരുകാറുണ്ട്. ഒരിക്കൽ അദ്ദേഹമെന്റെ ഹൃദയത്തെ തൊട്ടറിയുമ്പോൾ ഞാനെന്റെ പ്രണയത്തെ പൂത്തുലയാൻ അനുവദിക്കും. അന്ന്… പവിഴമല്ലികൾ വസന്തത്തെ വരവേൽക്കും. അതുവരെ ആരും ആ പവിഴമല്ലിതൻ സുഗന്ധം അറിയാതിരിക്കട്ടെ. അദ്ദേഹം പോലും അറിയാതിരിക്കട്ടെ. ചിലപ്പോൾ കവർന്നെടുക്കാൻ തോന്നിയാലോ”

“”നിന്നിലെ പ്രണയം എന്നിലെ താളമാകുമ്പോൾ എന്നോ നിലച്ചുപോയ നൂപുരധ്വനികൾ പോലും വീണ്ടുമൊരു നൃത്തസന്ധ്യയ്ക്ക് ഒരുങ്ങുകയാണ്. ആ നൃത്തസന്ധ്യയ്ക്ക് നാലുകെട്ടിൻ അകത്തളങ്ങളിൽ അരങ്ങുണരുമ്പോൾ നിനക്കായി മാത്രം ഞാനൊരു പ്രണയകാവ്യം ആടിതീർക്കാം.”””ഞാൻ പോലുമറിയാതെ എന്നിലെ പ്രണയിനിയെ തൊട്ടുണർത്തിയവനെ…. അറിയുന്നുവോ നിനക്കായി മാത്രം വിരുന്നുവരുന്നൊരാ ചെറുപുഞ്ചിരിയെങ്കിലും”

ചില പേജുകൾ വായിച്ചപ്പോൾ തന്നെ നിഹിത് വല്ലാത്തൊരു മാനസിക അവസ്ഥയിൽ എത്തിയിരുന്നു. അവന്റെ ഓർമയിൽ മാസങ്ങൾക്ക് മുൻപ് തന്നെ തേടിയെത്തിയ അസിയുടെ കോൾ ഓർമ വന്നു. ആ ഓർമയുടെ ചുവട് പിടിച് പ്രദക്ഷിണയുടെ മാറ്റങ്ങൾ അവൻ ഓർത്തെടുക്കാൻ നോക്കി. എങ്ങനെ സാധിക്കാനാണ്. ഒരിക്കലും അവളെ ശ്രദ്ധിച്ചിട്ടില്ലാത്തവൻ അവളുടെ മാറ്റങ്ങൾ എങ്ങനെ അറിയാനാണ്. പക്ഷെ ഒന്നുറപ്പായിരുന്നു. അന്ന് അസി ചോദിച്ചത് പ്രദക്ഷിണയുടെ പ്രണയത്തെ കുറിച്ചായിരുന്നു.. പ്രണയമാണെന്ന് ഉറപ്പിച് പറഞ്ഞവൻ താനായിരുന്നു.

അന്ന് ചൊല്ലിയ കവിതയിൽ അവൾ ഒളിപ്പിച്ചു വെച്ചത് തന്നെയായിരുന്നു. താൻ അവളോട് പറഞ്ഞ ആ ഭാഗ്യവാൻ താനായിരുന്നു.നിഹിതിന്റെ ചിന്തകൾക്ക് ചൂടേറി തുടങ്ങി… നെറ്റിയിലെ ഞരമ്പുകൾ പിടഞ്ഞുണർന്നു. അവൻ അതിവേഗം താളുകൾ മറിച്ചു…”” നിന്നെ കാണാൻ കൊതിക്കുകയും അതെ സമയം നിന്നെ കാണുന്നതിനെ ഞാൻ ഭയക്കുന്നതും… നിന്റെ ശബ്ദം കേൾക്കാൻ കാത്തിരിക്കുകയും അതേസമയം ആ ശബ്ദം എന്റെ ഹൃദയതന്ത്രികളുടെ താളം തെറ്റിക്കുകയും ചെയ്യുന്നത് എന്തെന്ന്
എനിക്കറിയില്ല. ഇത് പ്രണയത്തിന്റെ ഭാവങ്ങൾ ആണെങ്കിൽ പ്രിയപ്പെട്ടവനെ നീ അറിഞ്ഞു കൊൾക ഞാൻ നിന്നെ അത്രമേൽ തീവ്രമായി പ്രണയിക്കുന്നു. “”

“”പവിഴമല്ലിപ്പൂക്കൾ പരവതാനി തീർത്ത വഴിവീഥികളിൽ നിന്റെ കൈപിടിച്ചു നടക്കാൻ കൊതിയേറുമ്പോൾ ഞാനാ മല്ലിപ്പൂക്കളുടെ ചില്ലകളെ കൊതിയോടെ ഉലയ്ക്കാറുണ്ട്.മരം പെയ്യുന്നനേരം പൊഴിഞ്ഞുവീഴുന്ന ആ പൂക്കൾക്ക് നിന്റെ പ്രണയത്തിന്റെ ഗന്ധമാണ്. ആ നിമിഷം അടഞ്ഞ കണ്ണുകൾക്കുള്ളിൽ നിന്നെ ഞാൻ കണ്ടുമുട്ടാറുണ്ട്. നിന്റെ സാമീപ്യം ഞാൻ അനുഭവിക്കാറുണ്ട്. നിന്റെ ചുംബനത്തിന്റെ ചൂട് എന്റെ കവിളിണകളെ ചുമപ്പിക്കാറുണ്ട്. അന്നേരം എന്റെയധരങ്ങളിൽ നിറയുന്ന പുഞ്ചിരിയ്ക്ക് പോലും നിന്റെ പ്രണയത്തിന്റെ ശ്ചായയാണ്. വശ്യത നിറഞ്ഞൊരാ ആദ്യാനുരാഗത്തിൻ ലോലഭാവം””

” നിൻ നിഴൽ പോലെ… നിന്റേത് മാത്രമായി ജീവിക്കുവാൻ എനിക്കൊരു ജന്മം മതി… പുനർജന്മമില്ലാത്ത ഒരു ജന്മം മാത്രം. ഇല്ലെങ്കിൽ ഞാൻ അത്യാഗ്രഹിയാവും. മറ്റൊരാൾക്കും നിന്നെ വിട്ടുകൊടുക്കാനാവാത്ത അത്യാഗ്രഹിയായ പ്രണയിനിയെ പോലെ!!!”ഇനി ഒന്നും വായിക്കാൻ ആവാത്തത് പോലെ അവനാ ഡയറി മടക്കി വെച്ചു.
തകർന്നത് പോലെ മുഖം ഉയർത്തിയതും നേരെ കണ്ടത് പ്രദക്ഷിണയെ ആണ്. നിർവികരമായി തന്നെ നോക്കി നിൽക്കുവാണവൾ. അവളുടെ കണ്ണിലെ പ്രണയം… അതിലെ പ്രതീക്ഷ അവൻ ആ നിമിഷം കണ്ടു. പക്ഷെ!!! താനുമായി പ്രദക്ഷിണ ചിലവഴിച്ച ഓരോ നിമിഷത്തിലും അവളിൽ സൗഹൃദമല്ലായിരുന്നു പ്രണയമായിരുന്നു എന്ന തിരിച്ചറിവിൽ അവൻ കസേരയിൽ നിന്ന് എഴുന്നേറ്റു…

” I am sorry Pradakshina. എനിക്ക് ഒരിക്കലും തന്നെയൊരു ലൈഫ് പാർട്ണർ ആയി കാണാൻ സാധിക്കില്ല. നടക്കില്ലെന്ന് അറിഞ്ഞുകൊണ്ട് വെറുതെ അത്വളർത്തണ്ട.നമുക്ക്നല്ലസുഹൃത്തായിരിക്കാം.”നിഹിതിന്റെ സ്വരത്തിന് പതിവില്ലാത്തൊരു മൂർച്ച ഉണ്ടായിരുന്നു.. അവൾക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല. പ്രാണനായി സ്നേഹിച്ചവനെ സുഹൃത്താക്കി മാറ്റി പ്രതിഷ്ടിക്കാനോ. ഇല്ലെന്നവളുടെ മനസ്സ് അലമുറയിട്ടു. നാവിനു പോലും ബലക്ഷയം സംഭവിച്ചുവോ?പ്രദക്ഷിണ അത്രമേൽ ദയനീയതയോടെ ഇല്ലെന്ന് തലയാട്ടി. തനിക്ക് അതിന് സാധിക്കില്ലെന്ന് മനസ്സ് അലറി പറയുന്നുണ്ടായിരുന്നു.

” എല്ലാം ഒരു കഥ പോലെ അല്ലെങ്കിൽ ഒരു തമാശ പോലെ വിട്ടേക്കടോ… ഒന്നും വേണ്ട. ആ ഒരു ഓർമ പോലും തനിക്ക് നല്ലതിനാവില്ല. അതിന് തെളിവായി ഒന്നും അവശേഷിക്കണ്ടടോ….”അവന്റെ ആ സമയത്തെ ഭാവങ്ങൾ മനസിലാകാതെ നിന്നവരെ ഞെട്ടിച്ചുകൊണ്ട് അവനാ ഡയറിയുടെ താളുകൾ കീറിയെടുത്തു. അവളുടെ പ്രണയത്തിന്റെ അടയാളപെടുത്തലുകളെ ഇല്ലാതെയാക്കി കൊണ്ട് ആ താളുകളെ ചെറു കഷണങ്ങളാക്കി വലിച്ചുകീറി…

ഒരു വാക്ക് ഉരിയാടാൻ ആവാതെ… ഒന്ന് എതിർക്കാൻ പോലും സാധിക്കാതെ… മരവിച്ച പോലെ നിന്നുപോയി പ്രദക്ഷിണ. കണ്ണുകൾ നിറഞ്ഞൊഴുകുന്നത് പോലും അറിയുന്നുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. നിസ്സഹായമായി… അത്രമേൽ ദയനീയതയോടെ അവൾ നിഹിതിനെ നോക്കി .”വേണ്ടിയിരുന്നില്ല നിഹിത്… നിന്നെ സ്നേഹിച്ചതിന് അവളെ ഇത്രയേറെ വേദനിപ്പിക്കേണ്ടിയിരുന്നില്ല…തകർത്തെറിയേണ്ടിയിരുന്നില്ല “അസിയുടെ കണ്ണുകൾ നിറഞ്ഞു. അവനോളം അവളിലെ പ്രണയത്തിന്റെ ആഴവും പരപ്പും മറ്റാർക്കും അറിയില്ലല്ലോ.

“ദക്ഷി…”അസി വിളിച്ചിട്ടും അവൾ അതെ നിൽപ്പ് തുടർന്നു. അവൾ ഒന്നും അറിയുന്നില്ലായിരുന്നു. പ്രണയത്തിന്റെ… തിരസ്കരണത്തിന്റെ… തീവ്രമായ തലത്തിലൂടെ കടന്നുപോകുമ്പോൾ അവളിലെ പ്രണയിനി എത്രമേൽ തകർന്നടിഞ്ഞിരിക്കും?.ആ അക്ഷരങ്ങളെയെങ്കിലും അവൾക്കായി നിഹിതിന് അവശേഷിപ്പിക്കാമായിരുന്നു.ഒരുഓർമയായെങ്കിലും!!!”ദക്ഷി….”അവൻ വീണ്ടും വിളിച്ചു. അവളൊന്ന് ഞെട്ടി. എനിക്ക് നോവുന്നു അസി എന്നവളുടെ കണ്ണുകൾ അവനോട് പറയാതെ പറയുന്നുണ്ടാവും. അസിയെ നോക്കി കൊണ്ട് അവൾ നിലത്തേയ്ക്കിരുന്നു. നിലത്ത് ചിതറി കിടക്കുന്ന താളുകൾ തന്റെ മനസ്സാണെന്ന് അവൾക്ക് തോന്നി… വലിച്ചു കീറി എറിഞ്ഞത് തന്റെ സ്വപ്നങ്ങളാണെന്ന് തോന്നി. ജീവിതമാണെന്ന് തോന്നി

“ദക്ഷി… വാ വീട്ടിൽ പോകാം. സമയം എട്ട് ആകുന്നു… “തങ്ങളെ നോക്കി നിൽക്കുന്ന ഹിമ ടീച്ചറിനെയും പീറ്റർ സാറിനെയും നിഖിൽ സാറിനെയും ഒന്ന് നോക്കികൊണ്ടാണ് അസി പറഞ്ഞത്.”ഇപ്പോൾ നിനക്ക് കുറച്ച് വേദനിക്കുമായിരിക്കും. പക്ഷെ എല്ലാം നല്ലതിനാവും പ്രദക്ഷിണ. എല്ലാം ഇവിടെ അവസാനിക്കട്ടെ.”നിഹിത് പറഞ്ഞത് കേട്ട് ദക്ഷി ഒന്ന് മുഖമുയർത്തി നോക്കി. സ്വയം പരിഹരിക്കും പോലെ ഒന്ന് ചിരിച്ചു.”പ്രദക്ഷിണയ്ക്ക് നിഹിതിനോടുള്ള പ്രണയം ഇങ്ങനെ അവസാനിക്കുമെന്ന് സാറിന് തോന്നുന്നുണ്ടോ… ഇല്ല… തീരില്ല… ഈ ജന്മം കൊണ്ട് ഞാനെന്റെ പ്രണയം എന്തെന്ന് കാണിച്ചുതരാം. പ്രദക്ഷിണ നിഹിതിനെ സ്നേഹിച്ചത് യോഗ്യതകളോ അയോഗ്യതകളോ നോക്കിയല്ല. അറിയാം പ്രദക്ഷിണയ്ക്ക് അയോഗ്യതകൾ ഏറെയാ… പ… പക്ഷെ സ്നേഹിച്ചു പോയില്ലേ… അറിയാതെ… ഞാൻ അറിയാതെ സ്നേഹിച്ചു പോയതാ നിഹിത്. പക്ഷെ നിന്നെ… ഇത്… ഇത്രേം എനിക്ക് ഇഷ്ടായിരുന്നുന്ന് ഇപ്പ്… ഇപ്പോഴാ മനസിലായെ. എങ്ങനെയാ ഞാൻ ഉപേക്ഷിക്കാ… ഞ്… ഞാൻ മരിച്ചുപോകും നിഹിത്. ഈ പ്രണയമില്ലാതെ ഞാനില്ല നിഹിത്. സ്നേഹിച്ചുപോയതാ… അറിയാതെ സ്നേഹിച്ചുപോയതാ… ”

അവൾ പുലമ്പി. അധ്യാപകർ സഹതാപത്തോടെ അവളെ നോക്കിയപ്പോൾ അസിയുടെ കണ്ണിൽ ദേഷ്യത്തിന്റെ… സങ്കടത്തിന്റെ കനൽ എരിയുന്നുണ്ടായിരുന്നു.അവന് നോവാതിരിക്കുമോ?. കൂടെ പിറപ്പായി കൊണ്ടു നടക്കുന്ന കൂട്ടുകാരിയാണ്. അവളെ ഇത്രമേൽ തകർത്തെറിഞ്ഞവനോട് എങ്ങനെ ദേഷ്യം തോന്നാത്തിരിക്കും.”നിഹിത്… നീ ഇത്ര ക്രൂരൻ ആവരുതായിരുന്നു. ഇതെല്ലാം അവളുടെ പ്രണയത്തെ ഇല്ലാതെയാക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരം കാലം നിനക്ക് കാണിച്ചുതരും. കുറിച്ചു വെച്ചോ നീ. പിന്നെ ഇങ്ങനെയൊക്കെ കാണിച് അവളെ തകർക്കാം എന്നൊരു ഉദ്ദേശം ഉണ്ടെങ്കിൽ അത് അസിയെ കൊന്നിട്ട് മതി. എനിക്കറിയാം അവളെ പഴയപോലെ ആക്കാൻ. അസി മാത്രം മതി. ഇനി ഇതിന്റെ പേരിൽ ഇവളെ ആരെങ്കിലും നോവിച്ചാൽ എന്റെ മറ്റൊരു മുഖം നീ കാണും. ”

അസി അവളുടെ അടുത്തേയ്ക്ക് ചെന്നിരുന്നു.
“വാ പോകാം “”മ്മ്… പോകാം… എനിക്ക് നോവുന്നു അസി. എനിക്ക് വേദനിക്കുന്നടാ… വല്ലാതെ… വല്… വല്ലാതെ നോവുന്നടാ ”
“ഒന്നുമില്ലടാ… കരയാതെ “അവൻ പ്രദക്ഷിണയുടെ സാരിത്തുമ്പിനാൽ അവളുടെ മുഖം ഒപ്പി. നിലത്ത് കൈകുത്തി എണീക്കാൻ ശ്രമിച്ചപ്പോൾ അവൾക്ക് അതിന് പോലും സാധിക്കുന്നില്ലായിരുന്നു. ഹിമ ടീച്ചർ സഹായിക്കാൻ വന്നപ്പോൾ അവൾ തടഞ്ഞു.”വ്… വേണ്ട ടീച്ചറെ… ഒറ്റ്… ഒറ്റയ്ക്ക് നിൽക്കാൻ പഠിക്കട്ടെ “അവൾ എഴുന്നേറ്റതും അസി അവളുടെ കൈയ്ക്ക് പിടിച് പുറത്തേക്ക് നടന്നു. അപ്പോഴും അവളുടെ കണ്ണുകൾ നിഹിതിനെ തേടിയിരുന്നു.

(തുടരും )

അഭിപ്രായങ്ങൾ അറിയിക്കണേ… 🤗🤗
ഞാനെന്നാൽ അങ്ങോട്ട് 🚶🏽‍♀️🚶🏽‍♀️

Leave a Reply