രചന: അഗ്നിമിത്ര
വെളുപ്പിനെ ആയപ്പോഴാണ് ഇരുവരും ഒന്നുറങ്ങുന്നത്. അതിന് മുൻപായി ഹരിയ്ക്ക് ലീവ് ആണെന്ന് സൂചിപ്പിച്ചു കൊണ്ടുള്ള മെസ്സേജ് ഇട്ടേക്കാനും അവൾ മറന്നില്ല. നാളുകൾക്ക് ശേഷം അവന്റെ നെഞ്ചോട് ചേർന്ന് കഥകൾ ചൊല്ലി ഉറക്കത്തിലേയ്ക്ക് വീഴുമ്പോൾ മണിക്കൂറുകൾക്ക് മുൻപ് വരെ നെഞ്ചിൽ അലയടിച്ചിരുന്ന അശാന്തിയുടെ ചുഴികളിൽ പ്രണയം നിറഞ്ഞ സംതൃപ്തിയിൽ ആയിരുന്നു ദീപൻ. ആ സന്തോഷത്തിൽ തന്നെയാണ് അവനും ഉറങ്ങിയത്.
ഏഴുമണി ആയിട്ടും തീർത്ഥയെ പുറത്തുകാണാതെ ആയപ്പോൾ ലളിത അവളെ വിളിക്കാൻ തുനിഞ്ഞെങ്കിലും അയ്യർ തടഞ്ഞു. ഇന്നെങ്കിലും അവളൊന്ന് വിശ്രമിക്കട്ടെ എന്ന അഭിപ്രായം ശരിവെച്ചവർ ജോലി തുടർന്നു. സാക്ഷിയുടെ ചിണുക്കം കേട്ടാണ് തീർത്ഥ പിന്നീട് എഴുന്നേൽക്കുന്നത്. അവളുടെ നോട്ടം ക്ലോക്കിലേയ്ക്ക് നീണ്ടു. സമയം എട്ടര കഴിഞ്ഞിരുന്നു.
ദീപനെ ശല്യപെടുത്താതെ എഴുന്നേറ്റ് ചെന്നവൾ കുഞ്ഞിനെ എടുത്തു. അമ്മച്ചൂട് അറിഞ്ഞപ്പോഴേ അവൻ പതുങ്ങി ആ നെഞ്ചിലേയ്ക്ക് ചേർന്നു. തലേന്നത്തെ ക്ഷീണം കൊണ്ടാവണം കുഞ്ഞിനെ കട്ടിലിൽ അവർ ഇരുവരുടെയും നടുക്ക് കിടത്തി തട്ടി ഉറക്കി വീണ്ടും അവൾ ഒന്നുകൂടി ഉറങ്ങിയത്.
“തീർത്ഥെ… “വാതിലിൽ കൊട്ടുന്നതിനൊപ്പം ഉയർന്ന ശബ്ദത്തിൽ തീർത്ഥ എഴുന്നേറ്റു. സമയം കണ്ടവൾ ഞെട്ടി പത്തുമണി ആകാറായി. മുടി വാരികെട്ടി എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു. മുന്നിൽ ഭയത്തോടെ ലളിത നിൽപ്പുണ്ട്.”ഇതെന്തേ എണീക്കാൻ ഇത്ര താമസം “”വെളുപ്പിനെയാ അമ്മേ ഒന്നുറങ്ങിയത്. മയങ്ങിപ്പോയി “അവർ അവളെ ഒന്ന് നോക്കി… പിന്നെ ദീപനെയും.”അവന് വയ്യാരുന്നോ “”അല്ലമ്മേ… ഞങ്ങൾ ഓരോന്ന് പറഞ്ഞിരുന്നതാ. കിടക്കാൻ തുടങ്ങിയപ്പോ സാക്ഷിയും എഴുന്നേറ്റു. പിന്നെ കളിയെല്ലാം കഴിഞ്ഞ് അവൻ ഇറങ്ങിയപ്പോ വെളുപ്പിനെയായി. എന്നിട്ടാ ഉറങ്ങിയത് ”
“അമ്മ പേടിച്ചുപോയി. ഏഴു മണി ആയിട്ടും പുറത്തേയ്ക്ക് കാണാതായപ്പോ വിളിക്കാൻ വന്നതാ. അപ്പൊ അച്ചനാ കിടക്കട്ടെന്ന് പറഞ്ഞത്. അമ്പലത്തിൽ പോയി വന്നപ്പോഴും മുറി അടഞ്ഞു കിടക്കുന്നു. അതാ വിളിച്ചത്. വേണേൽ കുറച്ചൂടെ കിടന്നോ. അല്ല ഇന്ന് ഓട്ടം ഇല്ലേ “”ഇന്ന് ലീവ് എടുത്തു അമ്മാ.. എല്ലാവരുടെയും കൂടെ ഇരിക്കാമെന്നോർത്തു. ഞാൻ കുളിച്ചിട്ട് വരാം. ”
ലളിത വാത്സല്യത്തോടെ അവളുടെ കവിളിൽ തട്ടി. നാളുകൾക്ക് ശേഷം അവളിൽ നിറഞ്ഞൊരാ സന്തോഷത്തിന്റെ ഭാവങ്ങൾ അവർ ഒപ്പിയെടുത്തതാവണം…കുളി കഴിഞ്ഞ് വന്നപ്പോഴും ദീപൻ ഉറക്കം തന്നെ. അവൾ വിളിക്കാനും പോയില്ല. കുറഞ്ഞത് എട്ട് മണിക്കൂർ ഉറക്കം വേണമെന്ന് ഡോക്ടർ പറഞ്ഞിട്ടുള്ളതാണ്. ഇന്നലെ പരിഭവങ്ങൾ പറഞ്ഞു തീർക്കുമ്പോൾ ആ കാര്യമൊന്നും ഓർത്താതെയില്ല.
അലക്കാനുള്ള തുണിയുമായി തീർത്ഥ പുറത്തേയ്ക്ക് നടന്നു. തുണി മുക്കി വെച്ച് കാപ്പിയും കുടിച് കഴിഞ്ഞപ്പോൾ കുഞ്ഞ് കരയാൻ തുടങ്ങി. അയ്യർ പോയി അവനെ എടുത്തുകൊണ്ട് വന്നപ്പോഴും കുഞ്ഞിചെക്കൻ പരിഭവത്തിൽ ചുണ്ട് പിളർത്തുന്നുണ്ട്. വിശന്നിട്ടാവണം.”ഞാൻ പാല് കൊടുക്കാം അച്ഛാ… കള്ളച്ചെറുക്കൻ “അവൾ അവന്റെ കവിളിൽ മൂക്കിട്ടുരശി സാക്ഷിയുമായി മുറിയിലേയ്ക്ക് തന്നെ നടന്നു. കരച്ചിൽ കാരണം ആവണം ദീപനും എഴുന്നേറ്റിരുന്നു. പിന്നെ എടുപ്പിടീന്ന് കുഞ്ഞിന്റെ കാര്യവും ദീപന്റെ കാര്യങ്ങളും ചെയ്ത് വീണ്ടും വീട്ടുജോലിയിലേയ്ക്ക് തിരിഞ്ഞവൾ.
ഉച്ചയ്ക്ക് ഊണിന് പതിവിലധികം വിഭവങ്ങൾ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം വേറെ ജോലികൾ ഇല്ലാത്തതിനാൽ എല്ലാവരും ചേർന്ന് ഒത്തിരി സംസാരിച്ചു. കുറെ ചിരിച്ചു. ഇടയ്ക്ക് ഭൂതകാലത്തിലേയ്ക്ക് എത്തിനോക്കി നെടുവീർപ്പിട്ടു.
ഇന്ന് ഡ്രൈവിങ്ങിന് പോകാത്തത് കൊണ്ട് വൈകുന്നേരം പച്ചക്കറികൾ അരിയാൻ ഇല്ലായിരുന്നു. ആ അവസരം കൂടി കണക്കിലെടുത്ത് വൈകുന്നേരത്തെ അത്താഴത്തിന് പാലടയുടെ മധുരം നിറഞ്ഞിരുന്നു. അധികം മധുരം കഴിക്കാൻ പാടില്ലാത്തത് കൊണ്ട് ഒരു ഗ്ലാസ് പായസത്തിൽ ദീപനാ മധുരം ഒതുക്കിയതിൽ അവൻ പരിഭവം ചൊല്ലി. തീർത്ഥ അവനിലെ ആ ഭാവത്തെ ആസ്വദിച്ചു കൊണ്ടവന്റെ മൂക്കിൽ വലിച്ചു. സാക്ഷിയെ ഉറക്കിയിട്ടും പായസ കൊതിയന്റെ മധുര പരിഭവം തീർന്നില്ല.അവൾ അവന്റെ അധരങ്ങളിൽ പായസ മധുരത്തിന് പകരം ചുംബനത്തിന്റെ അതിമധുരം പകർന്നു നൽകി. അപ്രതീക്ഷിതമെങ്കിലും ആ മധുരം അവനവൾക്കായും പങ്കിട്ടു. പ്രണയം വിരിഞ്ഞൊരാ ഇന്നലെകളെ അനുസ്മരിപ്പിക്കും വിധം നാളുകൾക്ക് ശേഷം അവന്റെ കരങ്ങളുടെ ലാളനകളിൽ അവൾ തളിരിതയായി. അവനിലെ ഓരോ അണുവിനെയും തൊട്ടുണർത്തിയ മന്ദമാരു ആയവൾ തഴുകി കടന്നുപോയപ്പോൾ ദീപനൊരു പുൽനാമ്പായി…. അവളിലെ ഭാവങ്ങളിൽ അവൻ തലകുനിച്ചു. പ്രണയം നിറഞ്ഞു. പൂർണതയെക്കാളും ഭംഗിയെറിയ അപൂർണതയിൽ അവളും പുഞ്ചിരിച്ചു.
“തീർത്ഥ…””മ്മ്…””സങ്കടം തോന്നുന്നുണ്ടോ ”
“എന്തിന് “”ഒരിക്കലും പഴയത് പോലെ… ”
നിശബ്ദതയ്ക്കിടയിലും നിസ്സഹായൻ ആയവന്റെ നെഞ്ചിടിപ്പ് ഉയർന്നു.”സെക്സ് ആണോ ദീപേട്ടാ ”
“മ്മ് “”ദാമ്പത്യത്തിൽ ലൈംഗികതയ്ക്ക് പ്രാധാന്യം ഉണ്ട് ദീപേട്ടാ… പക്ഷെ അതിനർത്ഥം ലൈംഗികതയ്ക്ക് മാത്രമേ പ്രാധാന്യം ഉള്ളു എന്നല്ല”
അവൻ അവളെ ഒന്ന് നോക്കി. അവൾ എഴുന്നേറ്റിരുന്നു.”ഈ സെക്സിനെ അറിയാത്ത… പേടിച്ചിരുന്ന ഒരു തീർത്ഥ ഉണ്ടായിരുന്നു. ദീപേട്ടൻ ഓർത്താലും ഇല്ലെങ്കിലും അവളെയെനിക്ക് മറക്കാൻ ആവില്ല. നിങ്ങളുടെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഞാൻ ഒരു ഇങ്ങനെ ജീവിക്കില്ലായിരുന്നു ദീപേട്ടാ. പുരുഷ മേധാവിത്വത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരുത്തന്റെ ഭാര്യ ആയിരുന്നെങ്കിൽ ക്രൂരമായ marital rape അനുഭവിച് ഇന്നും അയാളുടെ സെക്സ് ഡോൾ ആയി ഞാൻ ജീവിച്ചേനെ.
നിങ്ങളെന്നെ മാറ്റിയെടുത്തു. എനിക്കായി ക്ഷമിച്ചു. എന്നെ ചേർത്ത് നിർത്തി. ഇന്നിപ്പോൾ ഇങ്ങനെ ജീവിക്കുന്നത് പോലും നിങ്ങൾ കാരണമാണ്. ഇങ്ങനെയൊരു കുടുംബം പോലും എന്റെ ഭാഗ്യമാണ്. വെളുപ്പിനെ ഇറങ്ങി പോകുമ്പോഴും പാതി രാത്രി കേറി വരുമ്പോഴും ദീപേട്ടന്റെയോ അമ്മയുടെയോ അച്ചന്റെയോ മുഖത്ത് സംശയം ഞാൻ കണ്ടിട്ടില്ല. ഭയവും സ്നേഹവും കരുതലുമേ കണ്ടിട്ടുള്ളു. മകന്റെ ഭാര്യേ കുറിച് അപവാദം പറയുമ്പോൾ അതിനെതിരെ സംരക്ഷണം തീർക്കുന്നൊരമ്മ… അവൾക്കായി എന്തും ചെയ്യുന്ന ഒരമ്മ. എന്റെ പെറ്റമ്മ എങ്ങനെയോ അതുപോലെ അല്ലെങ്കിൽ അതിനും മേലെ സ്നേഹിക്കുന്നൊരു സ്ത്രീ… എന്റെ എന്ത് കാര്യത്തിനും താങ്ങായി നിൽക്കുന്ന അപ്പയായി ഉള്ള അച്ഛൻ. ആ നെഞ്ചിൽ എന്റെ എത്ര സങ്കടങ്ങൾ ഞാൻ പെയ്തൊഴിയിച്ചിട്ടുണ്ടെന്നോ…
പിന്നെ നിങ്ങൾ. ഒരിക്കലും ഈ കണ്ണിൽ തീർത്ഥയോട് ദേഷ്യം കണ്ടിട്ടില്ല. സംശയം കണ്ടിട്ടില്ല. നോവ് കണ്ടിട്ടുണ്ട്. നിസ്സഹായത കണ്ടിട്ടുണ്ട്. രാത്രി രണ്ട് മണിക്ക് പോലും നിച്ഛനെ വിളിച് സംസാരിച്ചാലും എന്ത് മിണ്ടിയെന്ന് പോലും നിങ്ങൾ ചോദിക്കാറില്ല. എവിടെ… എന്തിനെന്ന് ചോദിക്കാറില്ല. ഒറ്റപ്പെടുത്തിയത് ഞാനായിരുന്നു. എന്നിട്ടും നിങ്ങൾ ക്ഷമിച്ചു. അന്നാ ആശുപത്രി വരാന്തയിൽ ജീവൻ ഉരുകി നിന്നപ്പോ ഇതുപോലെ എന്റെ മുന്നിൽ ഉണ്ടാവണമെന്നേ പ്രാർത്ഥിച്ചിട്ടുള്ളൂ. ദീപേട്ടൻ എനിക്ക് ധൈര്യാ… വീണുപോയാലും താങ്ങി നിർത്തുന്ന തണലാ.ഇതിനൊക്കെ മുകളിൽ അല്ല ദീപേട്ടാ സെക്സും സംതൃപ്തിയൊന്നും. ഈ കുഞ്ഞിലോകത്തിൽ എനിക്കൊത്തിരി സന്തോഷമുണ്ട്. പൈസയ്ക്ക് കുറവുണ്ടെങ്കിലും കുറച്ചേറെ സമാധാനമുണ്ട്. ഇന്നലെ മുതൽ അളവിൽ കൂടുതൽ സമാധാനവും സന്തോഷവുമുണ്ട്. എനിക്കിതൊക്കെ മതി. ദീപേട്ടന്റെ തീർത്ഥയും ഇതൊക്കെയേ ആഗ്രഹിക്കുന്നുള്ളു. പിന്നെ നമ്മുടെ പ്രണയം… അത് കാണിക്കാൻ… പ്രകടിപ്പിക്കാൻ വിവസ്ത്ര ആകണമെന്നോ ശരീരിക സുഖം വേണമെന്നോ ഇല്ല. എനിക്ക് നിങ്ങളെ ജീവനാ… നിങ്ങളില്ലാതെ ഞാൻ പിടിച് നിൽക്കില്ല. നിങ്ങളും അങ്ങനെയാണ്. അത് മതി എനിക്ക് ”
അവൾ അവന്റെ മുടികളിൽ തഴുകി ഒരു ചുംബനം കൂടി നൽകി. അവന്റെ കണ്ണിൽ നിന്ന് രണ്ട് തുള്ളി അടർന്നു വീണു. തീർത്ഥജലം പോലെ അത്രമേൽ നൈർമല്യമായ ഒരുവൾ. അവന് ആ നിമിഷം അവളെ വാരി പുണരാൻ തോന്നി.”എന്നെ ഇറുക്കെ കെട്ടിപിടിക്കാമോ “”ഷുഗർ കൂടിപ്പോയി…”
ചിരിയോടെ അവൾ അവനെയൊന്നു പുണർന്നു. അവന് മതിവരുവോളം…”നിന്നോടെനിക്ക് എന്ത് പ്രണയമാണെന്നോ… “അവൾ വീണ്ടും ചിരിച്ചു. പേരറിയാത്തോരാ അനുഭൂതിയിൽ ഹൃദയം വീണ്ടും നിറഞ്ഞു കവിഞ്ഞു.”എനിക്കും…”ആർദ്രമായി അവളും മൊഴിഞ്ഞു.പ്രണയ സല്ലാപം നിറഞ്ഞു. ജീവിതം ഭൂതവും ഭാവിയും വാർത്തമാനകാലവും വാക്കുകളിൽനിറഞ്ഞു. മടുപ്പില്ലാത്തൊരാ സംസാരങ്ങൾ. നിർത്താതെ വിരിയുന്ന പുഞ്ചിരികൾ… പൊട്ടിച്ചിരികൾ.നിലാവുദിച്ചു കാണുമോ?. അതോ രാവിനെ അമാവാസി മൂടിയിരിക്കുമോ?.മഴ പൊടിഞ്ഞു കാണുമോ?. ഉഷ്ണം കൂടുതൽ ആണോ?. മഞ്ഞ് പെയ്തിറങ്ങി കാണുമോ?. മുല്ലകൾ പൂവിട്ടുവോ?. പവിഴമല്ലി സുഗന്ധം നിറച്ചുവോ?. കാറ്റ് മർമരം ചൊല്ലിയോ? എന്ത് തന്നെയായാലും പ്രണയം നിറഞ്ഞൊരാ രാവിന് മനോഹാരിത അല്പം കൂടുതലാണെന്ന് തോന്നുന്നു.
(തുടരും )